മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി പരാതി
മുൻകൂട്ടി നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

പത്തനംതിട്ട: മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി പത്തനംതിട്ടയിൽ വ്യാപക പരാതി. മുൻകൂട്ടി നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. കഴിഞ്ഞ ദിവസം കായ്ഫലമുള്ള തെങ്ങ് മുറിച്ചതിന് സമാനമായി ഇപ്പോൾ പതിനാലോളം റബ്ബര്‍ മരങ്ങൾ കൂടി വെട്ടിനശിപ്പിച്ചതിന് പിന്നിൽ മരമാഫിയയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനത്താണ് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടി നീക്കിയത്. ഇലക്ട്രിസിറ്റി ലൈനുകളിൽ നിന്നും നാല് മീറ്ററിലധികം സുരക്ഷിതമായ അകലത്തിൽ നിൽക്കുന്ന മരങ്ങളാണ് യാതൊരു മാനദണ്ഡവുമില്ലാതെ വെട്ടിനിരത്തിയത്.
മറ്റ് ജില്ലകളിൽ ലൈനുകൾക്ക് മുകളിലുള്ള ചില്ലകൾ മാത്രം വെട്ടിമാറ്റി വൈദ്യുതി തടസ്സം ഒഴിവാക്കുമ്പോൾ, പത്തനംതിട്ടയിൽ മരങ്ങൾ പാടേ വെട്ടിനശിപ്പിക്കുന്നതിന് പിന്നിൽ വൻ മരമാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പരാതിയുമായി കെഎസ്ഇബി ഓഫീസിലും പൊലീസ് സ്റ്റേഷനിലും പലതവണ കയറിയിറങ്ങിയെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. ഉദ്യോഗസ്ഥരുടെ ഈ തന്നിഷ്ടത്തിനെതിരെ കലക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകി ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞദിവസം കായ്‍ ഫലം ഉണ്ടായതെങ്ങ് വെട്ടി നശിപ്പിക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16

