നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്
സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ 32 സ്ഥാനാർഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ 32 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി ചർച്ചകൾ ഇന്ന് ഡൽഹിയിൽ വീണ്ടും പുനരാരംഭിക്കും. ഡൽഹിൽ എത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചെങ്കിലും കെ. സുധാകരൻ കണ്ണൂരിൽ തുടരുകയാണ്. ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിലേക്ക് എത്താനാകാത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്. തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമം.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. തർക്കമില്ലെന്നും ചർച്ച പൂർത്തിയായെന്നും വി.ഡി. സതീശൻ പറഞ്ഞപ്പോൾ രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നായിരുന്നു പി.ജെ. ജോസഫിൻ്റെ പ്രതികരണം.
കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തുമെന്ന് മോൻസ് ജോസഫും ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഫ്രാൻസിസ് ജോർജും പറഞ്ഞു. യുഡിഫിൻ്റെ ആദ്യ പട്ടിക ഡൽഹിയിൽ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയായിരുന്നു കൂടി കാഴ്ച.
ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സിപിഎം സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 56 എംഎൽഎമാർ ഉൾപ്പെടെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും.
അതേസമയം, 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് സിപിഐ പുറത്തുവിട്ടത്. മന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് ഇത്തവണ പാർട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്.
Adjust Story Font
16

