ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു,നാലു വയസുള്ള കൊച്ചുമകന് ഗുരുതര പരിക്ക്; മകളുടെ ഭര്‍ത്താവ് പിടിയില്‍
വളർത്തു മകളുടെ നാലുവയസുള്ള മകനാണ് ഗുരുതരമായി പരിക്കേറ്റത്

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു.തോട്ടക്കര സ്വദേശികളായ നാലകത്ത് നസീർ,ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്.വളർത്തു മകളുടെ നാലുവയസുള്ള മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി.ആക്രമണം നടത്തിയ ബന്ധുവായ യുവാവ് പിടിയിലായി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം നടന്നത്.
സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത് കണ്ടെത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.
Adjust Story Font
16

