മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യഹരജി സമർപ്പിക്കുമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിൻ്റെ വാദം.
പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് 31 വയസുകാരിയെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ചാണ് രാഹുൽ ബലാത്സംഗം ചെയ്തത്. പിന്നീട് അതിജീവിത പരാതി നൽകിയതിനെത്തുടർന്ന് രാഹുലിനെ പാലക്കാട് നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
രാഹുലിനെതിരെയുള്ള ആരോപണം ഗുരുതരവും ഗൗരവ സ്വഭാവത്തിലുമുള്ളതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. വിധി പകര്‍പ്പിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.
ലൈംഗീകബന്ധം ഉഭയസമ്മത പ്രകാരമുള്ളതല്ല. ബലാത്സംഗക്കുറ്റം നിലനില്‍ക്കും. മുമ്പും പ്രതി സമാനമായ രീതിയില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.
Adjust Story Font
16

