'മുന്നണിക്കുള്ളിൽ നിന്ന് തന്നെ പാലം വലിച്ചു'; തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഐയെ പഴിചാരി സിപിഎം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്
കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐയെന്നും വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്ന് തന്നെ പാലം വലിയുണ്ടായി. കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ. പിഎം ശ്രീയിൽ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചത്. മുന്നണി സംവിധാനത്തിൽ പോരായ്മകൾ ഉണ്ടെന്നും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം കണ്ടെത്തി കീഴ്ഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ തയ്യാറാക്കിയ അവലോകന റിപ്പോർട്ടാണ് സിപിഐക്കെതിരെ സി പി എം വിമർശനം ഉള്ളത്. സീറ്റ് വിഭജനം കഴിഞ്ഞ് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ മുന്നണി സ്ഥാനാർഥികൾക്കെതിരെ പ്രാദേശിക നേതൃത്വത്തിൽ പ്രവര്‍ത്തനം നടക്കുന്ന സാഹചര്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഎം വിമർശനം.
സീറ്റ് വിഭജനത്തില്‍ കഴിയുന്നത്ര വിട്ടുവീഴ്ച സിപിഎം ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശിക തലത്തിൽ ചില സ്ഥലങ്ങളിൽ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഉണ്ടായി.മികച്ച സ്ഥാനാർഥികളെ അവരുടെ സീറ്റിൽ കണ്ടെത്താൻ സിപിഐക്കും ചില ഘടകകക്ഷികൾക്ക് കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും സിപിഎം നേതാക്കളെ തന്നെയാണ് സ്ഥാനാർഥികളായി നിർത്തിയതെന്നും റിപ്പോർട്ട് പറയുന്നു. കൊല്ലം ജില്ലയിൽ അടക്കം സിപിഐക്ക് അകത്തുള്ള സംഘടനാ പ്രശ്നങ്ങൾ റിബലുകളെ സൃഷ്ടിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Adjust Story Font
16

