നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഎം; മണ്ഡലത്തിൽ സജീവമാകാൻ എംഎൽഎമാരോട് മുഖ്യമന്ത്രി
നിലവിലെ എംഎൽഎമാരിൽ ചിലർക്ക് സീറ്റ് നഷ്ടമാകും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രണ്ട് ടേം വ്യവസ്ഥയിൽ സിപിഎം ഇളവ് വരുത്തുമെങ്കിലും നിലവിലെ എംഎൽഎമാർ ചിലരെങ്കിലും മാറിനിൽക്കേണ്ടി വരും. കഴിഞ്ഞതവണ ടേം വ്യവസ്ഥയിൽ തട്ടി വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ചിലർ ഇത്തവണ വീണ്ടും രംഗത്തിറങ്ങും. നിലവിലെ എംഎൽഎമാർ കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണെങ്കിലും, ചിലരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും അത്ര തൃപ്തി പോരായെന്നാണ് അഭിപ്രായമുരുന്നത്.
എംഎൽഎമാരെല്ലാം മണ്ഡലത്തിൽ സജീവമാകണമെന്നും, നിലവിലെ എംഎൽഎമാരിൽ ചിലർ മത്സരിക്കും, ചിലർ മത്സരിക്കില്ല, അതൊന്നും നിങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മത്സരിക്കാനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമരൂപ രേഖ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയിട്ടില്ല. എങ്കിലും രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് ഉണ്ടാകും എന്ന് തന്നെയാണ് വിവരം.
സിറ്റിംഗ് എംഎൽഎമാരെ കുറിച്ചും അവരുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കുമുള്ളത്. എന്നാൽ വേണ്ട രീതിയിൽ ശോഭിക്കാത്ത ചില എംഎൽഎമാരും കൂട്ടത്തിലുണ്ട്. ഫ്‌ലോറിൽ ഇടപെടുന്നതിലും മണ്ഡലത്തിൽ സജീവമാകുന്നതിലും ഇവർ കുറച്ച് പിന്നോക്കം പോയെന്നാണ് പാർട്ടിക്ക് ലഭിച്ച റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ചിലരെ മാറ്റാനുള്ള സാധ്യതയുണ്ട്. 2016 മുതൽ 21 വരെയുള്ള സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പലർക്കും രണ്ട് ടേം വ്യവസ്ഥയിൽ തട്ടി സീറ്റ് നഷ്ടപ്പെട്ടിരുന്നു. അവരിൽ ചിലർ ഇത്തവണ സ്ഥാനാർഥിക്കുപ്പായം അണിയുന്നുണ്ട്.
പരിചയസമ്പന്നരായ മുതിർന്ന നേതാക്കളിൽ ചിലർ പോരിന് ഇറങ്ങുമെന്ന് തന്നെയാണ് വിവരം. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വന്നശേഷം മാത്രമേ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിലേക്ക് സിപിഎം കടക്കുകയുള്ളൂ. അതിനു മുന്നോടിയായി ചേരുന്ന കേന്ദ്ര കമ്മിറ്റി, സംസ്ഥാന നേതൃയോഗങ്ങൾ സ്ഥാനാർഥി മാനദണ്ഡം നിശ്ചയിക്കും. സീറ്റ് വിഭജനത്തിന് ആയുള്ള ഉഭയകക്ഷി ചർച്ചകൾ വേഗത്തിൽ തുടങ്ങണമെന്ന അഭിപ്രായം ഘടകകക്ഷികൾക്ക് ഉണ്ട്. അക്കാര്യത്തിൽ സിപിഎം അന്തിമ തീരുമാനം എടുത്തിട്ടില്ല
Adjust Story Font
16

