പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു
പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് ഫ്ലെക്സ് നശിപ്പിച്ചത്

കൊച്ചി: മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണിത് നശിപ്പിച്ചത്.
കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മരട് പോലീസിൽ പരാതിയും നൽകി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി. പൊലീസ് എടുത്ത വീഡിയോ തെളിവാക്കിയാണ് കേസെടുത്തത്. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണപ്രകാരമാണ് സിപിഎമ്മിന്റെ ചെലവിൽ ബോർഡ് പുനഃസ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കൾ പണം നൽകി ഫ്ലെക്സ് അടിപ്പിച്ച ശേഷം തൊഴിലാളികളെ നിയോഗിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.
Adjust Story Font
16

