ശബരിമല സ്വർണക്കൊള്ളകേസ്; എ.പത്മകുമാറിനെതിരെ സിപിഎം നടപടിയില്ല
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പത്മകുമാർ പാർട്ടിക്കു നൽകിയിരിക്കുന്ന വിശദീകരണം

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെതിരെ ഉടൻ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് സൂചന. നിലവിൽ അദ്ദേഹത്തെ പാർട്ടി ചുമതലകളിൽ നിന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് സിപിഎം തീരുമാനം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താൽക്കാലിക നീക്കം മാത്രമാണിതെന്നാണ് വിലയിരുത്തൽ.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പത്മകുമാർ പാർട്ടിക്കു നൽകിയിരിക്കുന്ന വിശദീകരണം. ഈ വിശദീകരണം സമഗ്രമായി പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് തോമസ് ഐസക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് ശേഷം മാത്രമേ പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് സിപിഎം കടക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കാലമായതിനാൽ പത്മകുമാറിന്റെ സാന്നിധ്യം വിവാദങ്ങൾക്ക് വഴിമരുന്നിടുമെന്ന ഭയത്തിലാണ് അദ്ദേഹത്തെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പാർട്ടി സംരക്ഷണം നൽകുകയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
പത്മകുമാറിന്റെ വിശദീകരണത്തിലെ വസ്തുതകൾ പരിശോധിക്കാൻ പാർട്ടി തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കോടതിയുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ചാകും പത്മകുമാറിന്റെ രാഷ്ട്രീയ ഭാവി സിപിഎം തീരുമാനിക്കുക. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെയുള്ള 'സ്വർണ്ണക്കൊള്ള' വിവാദം ഏറെ നാളായി രാഷ്ട്രീയ കേരളത്തിൽ സജീവമാണ്. ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികൾ കാണാതായതും അതിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടെന്ന ആരോപണവുമാണ് കേസിന്റെ ആധാരം.
സിപിഎമ്മിന്റെ ഒരു പ്രധാന നേതാവായ പത്മകുമാറിനെതിരെ നടപടിയെടുക്കാൻ പാർട്ടി വൈകുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ വിവാദം തിരിച്ചടിയാകുമെന്ന് കണ്ട്, പത്മകുമാറിനെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്താൻ ഇപ്പോൾ തീരുമാനമായിരിക്കുകയാണ്.
Adjust Story Font
16

