പി.വി അൻവറിന്റെ മുന്നണിപ്രവേശനം: ഇന്ന് നിർണായക യുഡിഎഫ് യോഗം
സ്ഥാനാർഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അൻവറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം

മലപ്പുറം: പി.വി അൻവറിന്റെ മുന്നണി ബന്ധത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യുഡിഎഫിന്റെ നിർണായക യോഗം. യുഡിഎഫ് സ്ഥാനാർഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അൻവറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം. ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി അൻവർ. ഈ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്ന വിലയിരുത്തലിൽ നിലമ്പൂരിൽ മത്സരിക്കാനാണ് തൃണമൂലിന്‍റെ തീരുമാനം.
ആദ്യം അൻവർ യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിക്കുക, ശേഷം യുഡിഎഫുമായി സഹകരിപ്പിക്കുന്നതിൽ പ്രഖ്യാപനം..ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാൻ രാത്രി 7 മണിക്ക് യുഡിഎഫ് യോഗം ഓൺലൈനായി ചേരും.
അസോസിയേറ്റ് ഘടകകക്ഷിക്കപ്പുറത്തേക്ക് അൻവറിനെ പരിഗണിക്കേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുധാരണ. എന്നാൽ ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ടിഎംസി. യുഡിഎഫിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്. ഇതോടെ നിലമ്പൂരിൽ മത്സരിക്കാനാണ് ടിഎംസി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
ഇന്ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.. പി.വി അൻവർ കൂടി കളത്തിലിറങ്ങുന്നതോടെ ത്രികോണ മത്സരത്തിനാകും നിലമ്പൂർ സാക്ഷിയാകുക. അതേസമയം, യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും.
Adjust Story Font
16

