വടകരയിലെ നിക്ഷേപകന്റെ മരണം; ഇബ്രാഹിമിന്റെ താമസസ്ഥലത്ത് അന്വേഷണസംഘത്തിന്റെ പരിശോധന
വയോധികൻ ജീവനൊടുക്കിയത് സഹകരണ സ്ഥാപനത്തിലെ നിക്ഷേപം ലഭിക്കാത്തതിനാലാണെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു

കോഴിക്കോട്: വടകരയിലെ നിക്ഷേപ തട്ടിപ്പിൽ ജീവനൊടുക്കിയ ഇബ്രാഹിമിന്‍റെ താമസസ്ഥലം അന്വേഷണസംഘം പരിശോധിച്ചു. വടകര ജില്ലാ ആശുപത്രി പരിസരത്തെ മുറിയിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. ഇബ്രാഹിം മുറിയിൽ സൂക്ഷിച്ച ഏതാനും രേഖകൾ പൊലീസ് കണ്ടെത്തി. കൂടുതൽ രേഖകൾ മൊഴി രേഖപ്പെടുത്തുമെന്നും പരിശോധന തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇബ്രാഹീം ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കടത്തനാട് സൊസൈറ്റി ഓഫീസിൽ നിന്ന് അന്വേഷണസംഘം നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. സൊസൈറ്റിക്കെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഓഫീസ് ലെഡ്ജർ, വൌച്ചറുകൾ, ഡെ ബുക്ക് കേഷ് ബുക്ക്, വർക്ക് രജിസ്റ്ററുകൾ, സ്ഥിര നിക്ഷേപ ബോണ്ടുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, കരാർ സംബന്ധമായ രേഖകൾ എന്നിവയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കേസും, കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 22 ലക്ഷം രൂപ നിക്ഷേപിച്ച് നഷ്ടപ്പെട്ട കേസും, സഹകരണ വകുപ്പ് നൽകിയ പരാതിയിൽ എടുത്ത കേസുമാണ് അന്വേഷിക്കുക. ഡിസിസി സെക്രട്ടറി സുധീർകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ആരോപണം. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് വിശ്വസിപ്പിച്ചെന്നും താൻ മരിച്ചിട്ടെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും മരിച്ച വയോധികന്‍റേതായി പുറത്തുവന്ന സന്ദേശത്തിൽ പറഞ്ഞിരുന്നു.
വയോധികൻ ജീവനൊടുക്കിയത് സഹകരണ സ്ഥാപനത്തിലെ നിക്ഷേപം ലഭിക്കാത്തതിനാലാണെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുധീർ കുമാർ സെക്രട്ടറിയായ കടത്തനാട് സൊസൈറ്റിയിൽ ഇബ്രാഹിമിന് 70 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. സുധീർ കുമാറിന്‍റെ വീടിന് പുറത്തെത്തിയ ഇബ്രാഹീം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹീമിനെ മെഡിക്കൽ കോളജിലേക്ക് ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധീർ കുമാർ സെക്രട്ടറിയായ സൊസൈറ്റിയിൽ നിന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപത്തുക ലഭിക്കാതായതോടെ മനോവിഷമത്തിലായ ഇബ്രാഹിം ജീവനൊടുക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.
Adjust Story Font
16

