മുഖ്യമന്ത്രി സ്ഥാനം കൈവിട്ടെങ്കിലും നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തൻ എന്ന സ്ഥാനം ഊട്ടി ഉറപ്പിച്ച് കെ.സി വേണുഗോപാൽ
ഇനി കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് എങ്ങനെ പരിഗണിക്കുമെന്നതും ശ്രദ്ധേയമാണ്

ന്യുഡൽഹി: മുഖ്യമന്ത്രി കസേരയിൽ ഹൈക്കമാൻഡിന് വഴങ്ങി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ എന്ന സ്ഥാനം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് കെ സി വേണുഗോപാൽ. മുഖ്യമന്ത്രി കസേര കൈവിട്ട കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് എങ്ങനെ പരിഗണിക്കുമെന്നതും ശ്രദ്ധേയമാണ്. വരും തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പ്രധാന ചുമതലകളിലേക്ക് കെ.സി വേണുഗോപാൽ എത്തുമെന്നത് ഉറപ്പാണ്.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ ഹൈക്കമാൻഡ് തീരുമാനം പൂർണമായും അംഗീകരിച്ചാണ് കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്ന് മടങ്ങിയത്. പാർട്ടി തീരുമാനത്തിൽ നേരിയ അതൃപ്തി പോലും കെ.സി പ്രകടിപ്പിച്ചില്ല. ഇതിലൂടെ നെഹ്‌റു കുടുംബത്തിന് തന്നിലുള്ള വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ കെസി എന്ന നേതാവിന് സാധിച്ചു. വിശ്വസ്തനായ കെ സിക്ക് കോൺഗ്രസ് നേതൃത്വം നിർണായക പദവികൾ നൽകുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്നിൽ നയിക്കാൻ കെ സി ക്കു അവസരം ലഭിക്കും.
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധിക്കൊപ്പം മുഖ്യപദവിയിൽ കെസി എത്തിയേക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ കെ.സിയുടെ നിർദേശം ഹൈക്കമാൻഡ് പ്രത്യേക പരിഗണന നൽകും. എങ്കിലും സ്വന്തം സംസ്ഥാനത്ത് പ്രവർത്തകരിൽ നിന്ന് നേരിട്ട പ്രതിഷേധങ്ങളുടെ പ്രകമ്പനങ്ങൾ കെസി വേണുഗോപാൽ മറികടക്കേണ്ടതുണ്ട്. കെ.സിയെ കേരളത്തിലേക്കയക്കാൻ തുനിഞ്ഞ ഉത്തരേന്ത്യൻ കോൺഗ്രസ് ലോബി വരും ദിവസങ്ങളിൽ വിഷയം ഉയർത്തിക്കാണിക്കാനാണ് സാധ്യത.
Adjust Story Font
16

