ദൃശ്യ കൊലക്കേസ്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതി വിനീഷ് മുംബൈയിൽ പിടിയിൽ
കഴിഞ്ഞ ഡിസംബർ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്

കോഴിക്കോട്: ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ മുംബൈയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നേരത്തെ ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് പത്ത് ദിവസത്തോളം ശ്രമിച്ചാണ് ഇയാൾ സെല്ലിലെ ടൈലുകൾ ഇളക്കിമാറ്റിയത്. തുടർന്ന് ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇയാൾ കുതിരവട്ടത്ത് നിന്ന് ചാടിപ്പോകുന്നത് എന്നത് പൊലീസിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു.
വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സ്ഥലം മാറ്റുകയായിരുന്നു. വിനീഷിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചിരുന്നത്.
പ്രതി പുറത്തിറങ്ങിയ വാർത്ത ദൃശ്യയുടെ കുടുംബത്തെ വലിയ ആശങ്കയിലാക്കിയിരുന്നു. വിനീഷിൽ നിന്ന് മുൻപും ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തിൽ കുടുംബത്തിന് പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒടുവിൽ മുംബൈയിൽ നിന്നാണ് ഇയാളെ കണ്ടെത്താനായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന വിനീഷിനെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ പത്തിനാണ് കുതിരവട്ടത്തെത്തിച്ചത്. മുംബൈയിൽ നിന്ന് പിടികൂടിയ ഇയാളെ ഉടൻ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16

