Quantcast

രഞ്ജിത്ത് സജീവമായത് സിനിമയിലോ പീഡനത്തിലോ?: സംവിധായകൻ ജോഷി ജോസഫ്

സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സിനിമാ നയം രൂപീകരിച്ചിട്ടുണ്ടെന്നും എത്ര ഉന്നതനായാലും പരാതിയിൽ വസ്തുതയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ

MediaOne Logo

Web Desk

  • Updated:

    2026-04-01 05:38:46.0

Published:

1 April 2026 9:47 AM IST

രഞ്ജിത്ത് സജീവമായത് സിനിമയിലോ പീഡനത്തിലോ?: സംവിധായകൻ ജോഷി ജോസഫ്
X

കൊച്ചി: സംവിധായകൻ രഞ്ജിത്ത് സജീവമായത് സിനിമയിലാണോ പീഡനത്തിലാണോ എന്ന് സംവിധായകൻ ജോഷി ജോസഫ്. രഞ്ജിത്തിനെതിരെ പരാതിയായി പുറത്തുവരാത്ത നിരവധി സംഭവങ്ങൾ ഇനിയുമുണ്ടെന്നും വ്യാജ പരാതിയാണെന്ന് ആരോപിച്ചതുകൊണ്ട് സത്യം ഇല്ലാതാകില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. മുൻപ് ബംഗാളി നടി ആരോപണമുന്നയിച്ചപ്പോൾ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയിരുന്നത് തന്നോടായിരുന്നുവെന്നും ജോഷി ജോസഫ് വ്യക്തമാക്കി. ബംഗാളി നടിയുടെ കേസ് സാങ്കേതിക കാരണങ്ങളാലാണ് കോടതി അവസാനിപ്പിച്ചതെന്നും അത് രഞ്ജിത്ത് തെറ്റ് ചെയ്തിട്ടില്ല എന്നതിന്റെ തെളിവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രഞ്ജിത്തിന്റെ അറസ്റ്റ് സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുന്നു എന്നതിന്റെ തെളിവാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സിനിമാ നയം രൂപീകരിച്ചിട്ടുണ്ടെന്നും എത്ര ഉന്നതനായാലും പരാതിയിൽ വസ്തുതയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ തെറ്റ് ചെയ്താൽ അത് സ്ഥാപനത്തിന്റെ തലയിൽ വെക്കേണ്ടതില്ല. പരാതി ഗുരുതരമാണെന്നും വസ്തുതയുള്ളതിനാലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റുന്ന അദ്ദേഹം ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡനശ്രമം ഉണ്ടായെന്ന നടിയുടെ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

മുൻപ് ബംഗാളി നടി നൽകിയ പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുകയും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തലുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ആ കേസ് നിയമപരമായി അവസാനിപ്പിക്കുകയാണ് ചെയ്തതെങ്കിലും നിലവിലെ കേസിൽ ശക്തമായ തെളിവുകൾ ലഭിച്ചതാണ് ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചത്. കൊച്ചിയിൽ വെച്ച് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് നടപടി.

TAGS :

Next Story