കേരളത്തിലേക്ക് ഹാഷിഷ് ഓയില്‍ കടത്തിയ കേസ്; ലഹരിക്കടത്ത് തലവന്‍ പിടിയില്‍
ആന്ധ്ര-ഒഡീഷ അതിർത്തിയിലെ മലനിരകളിൽ കഞ്ചാവ് കൃഷിചെയ്ത് കേരളത്തിലേക്ക് കടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു

പാലക്കാട്: കേരളത്തിലേക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച ലഹരിക്കടത്ത് സംഘത്തലവനെ ആന്ധ്ര-ഒഡീഷ ബോര്‍ഡറില്‍ നിന്ന് പിടികൂടി. അനന്തഗിരി കോണ്ടിബ സ്വദേശി ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ മലനിരകളില്‍ കഞ്ചാവ് കൃഷിചെയ്ത് കേരളത്തിലേക്ക് കടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ, ചരക്ക് ലോറിയില്‍ ഹാഷിഷ് ഓയില്‍ കടത്തിയതിന് പിടിയിലായ മൂന്നംഗ സംഘം നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് ലബുഡുവിനെ പൊലീസ് കണ്ടെത്തിയത്. ലബുഡുവാണ് ഹാഷിഷ് ഓയില്‍ തങ്ങള്‍ക്ക് എത്തിച്ചുതന്നതെന്നായിരുന്നു പ്രതികളുടെ മൊഴി. പിന്നാലെയാണ് കസബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആന്ധ്രയിലെത്തി സാഹസികമായി ലബുഡുവിനെ പിടികൂടിയത്.
കഴിഞ്ഞ മാസം പാലക്കാട് പുതുശേരിയില്‍ രണ്ട് കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രധാനിയാണ് പിടിയിലായ ലബുഡു. പിന്നാലെ, ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇയാളിൽ നിന്ന് ലഹരിപദാർത്ഥങ്ങൾ ആരിലേക്കെല്ലാമാണ് എത്തിച്ചേർന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

