അടൂർ ഗോപാലകൃഷ്ണൻ നടത്തിയ ദലിത്-സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രതിഷേധാർഹം; ഡിവൈഎഫ്‌ഐ
സിനിമ കോൺക്ലേവിലും, തുടർന്നും അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയിൽ വിമർശനവുമായി ഡിവൈഎഫ്‌ഐ. സിനിമ കോൺക്ലേവിലും തുടർന്നും അടൂർ നടത്തിയ ദലിത് - സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള പ്രതിഭാധനനും സാമൂഹ്യ അംഗീകാരവുമുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായിരിക്കുന്നത്. ദലിത് സ്ത്രീ മുന്നേറ്റങ്ങൾക്ക് വേണ്ടി നയങ്ങൾ സ്വീകരിക്കുകയും അതിനു വേണ്ട നടപടികൾ എടുക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാറിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് അടൂർ ഗോപാലകൃഷ്ണൻ കോൺക്ലേവിൽ നടത്തിയതും പിന്നീട് ആവർത്തിക്കുന്നതും.
ജാതി-മത-പുരുഷാധിപത്യ ചിന്തകളെ ജനാധിപത്യത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും വഴിയിലൂടെ പ്രതിരോധിച്ച കേരളത്തെ പിറകോട്ട് നയിക്കുന്ന ഇത്തരം പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവന പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Adjust Story Font
16

