ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം; മുസ്‌ലിം ലീഗ് പരാതി നൽകി
ഏറ്റവും നികൃഷ്ടമായ പ്രസ്താവനയാണ് ഡിവൈഎഫ്‌ഐയുടേതെന്ന് ലീഗ് നേതാവ് ഷബീർ അഹമ്മദ് പറഞ്ഞു

വയനാട്: ബത്തേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി മുസ്‌ലിം ലീഗ്. വയനാട് എസ്പിക്കാണ് പരാതി നൽകിയത്. ഏറ്റവും നികൃഷ്ടമായ പ്രസ്താവനയാണ് ഡിവൈഎഫ്‌ഐയുടേതെന്ന് ലീഗ് നേതാവ് ഷബീർ അഹമ്മദ് പറഞ്ഞു.
ജനുവരി ഒന്നാം തീയതിയാണ് സംഭവം. ഡിവൈഎഫ്‌ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണിയാണ് ഭീഷണി പ്രസംഗം നടത്തിയത്. മുസ്‌ലിം ലീഗിന്റെ മയ്യത്ത് സുൽത്താൻ ബത്തേരിയിലേക്ക് എടുക്കുമെന്ന് ലിജോ ജോണി പറഞ്ഞു. സിപിഎം പ്രവർത്തകരുടെ മേൽ കുതിര കയറാൻ വന്നാൽ 'മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ്' ഭീഷണി പ്രസംഗത്തിൽ പറയുന്നത്.
'ലീഗിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഷെബീർ അഹമ്മദ് കുറിച്ചോ വെച്ചോ..നിന്റെ മയ്യിത്ത് കട്ടിലിന്റെ കാല് പിടിക്കാൻ വീട്ടിൽ ആളെ ആക്കിയിട്ട് അങ്ങാടിയിലേക്ക് വന്നാൽ മതി.ഇത് ഇവിടെ അവസാനിപ്പിച്ചോ..ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും' പ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭ സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകന്റെ വീട്ടിന് മുന്നിലേക്ക് പടക്കമെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ഇതിനെച്ചൊല്ലി അന്ന് വൈകുന്നേരം സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൽ പലർക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ പലരും ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ലിജോ ജോണി കൊലവിളി പ്രസംഗം നടത്തിയത്.
Adjust Story Font
16

