മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കോൺഗ്രസ് ഭവനനിർമ്മാണം വൈകുന്നു; നാടകീയ നീക്കവുമായി ഡിവൈഎഫ്ഐ,സ്ഥലത്ത് കുടില്‍കെട്ടി സമരം
സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിലാണ് സമരം

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കോൺഗ്രസ് ഭവനനിർമ്മാണം വൈകുന്നതിൽ നാടകീയ നീക്കവുമായി ഡിവൈഎഫ്ഐ. കുന്നം മ്പറ്റയിലെത്തി ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിലാണ് സമരം.
കോണ്‍ഗ്രസിന്‍റെ ഭവനനിര്‍മാണം വൈകുന്നതിനെതിരെയും പണപ്പിരിവ് നടത്തിയതിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനത്തിലേക്ക് തങ്ങള്‍ കടന്നിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി. മാർച്ച് 26ന് കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും ഏറ്റെടുത്ത ഭൂമിയുടെ സൈഡ് മറക്കുന്ന പ്രവർത്തിയാണ് ഇവിടെ നടന്നിട്ടുള്ളത്. യുദ്ധ കാലാടിസ്ഥാനത്തിൽ ആറുമാസത്തിനകം ആദ്യഘട്ട വീടുകൾ കൈമാറുമെന്നായിരുന്നു കോൺഗ്രസിന്‍റെ അവകാശവാദം. അതിനിടയിലാണ് ഡിവൈഎഫ്ഐ പുതിയ സമരവുമായി എത്തിയത്. ദുരിതബാധിതരോട് നീതി പാലിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി പാഴ്വാക്കായെന്നും ഡിവൈഎഫ്ഐ നേതാക്കൾ ചൂണ്ടിക്കാട്ടി. രാഹുൽഗാന്ധി ഇട്ട ശിലാഫലകം പോലും കോൺഗ്രസ് ഭൂമിയിൽ കാണാനില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പരിഹസിച്ചു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഭവന പദ്ധതി വൈകുന്നത് ചർച്ചയായതോടെ കോൺഗ്രസും പ്രതിസന്ധിയിലായിരിക്കുകയാണ്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ് താമസയോഗ്യമായിട്ടില്ല. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇനിയും വീടുകളിൽ ഏതാനും ചില പ്രവർത്തികൾ മാത്രമാണ് ബാക്കിയുള്ളത്. രാപ്പകൽ വ്യത്യാസമില്ലാതെ ടൗൺഷിപ്പിൽ ദ്രുതഗതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Adjust Story Font
16

