Quantcast

ടോൾ പിരിവിൽ ഇളവ് വിഐപികൾക്ക് മാത്രം; കെഎസ്‌ആർടിസിക്കോ പൊതുവാഹനങ്ങൾക്കോ ഇളവില്ലെന്ന് കേന്ദ്രം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങൾക്കും വി ഐ പി കളെ അനുഗമിക്കുന്ന വാഹനങ്ങൾക്കും മാത്രമാണ് ഇളവ് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

MediaOne Logo

Web Desk

  • Published:

    6 Dec 2023 1:10 PM GMT

toll collection
X

ഡൽഹി: ദേശീയ പാതയിലെ ടോൾ പ്ലാസകളിൽ , പൊതുവാഹനങ്ങൾക്ക് യാതൊരു ഇളവും നൽകാൻ ആവില്ല എന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വി ശിവദാസൻ എംപിക്ക് മറുപടി നൽകി. താങ്ങാനാവാത്ത നിലയിലുള്ള ദേശീയ പാതയിലെ ടോൾ നിരക്കുകളുടെ പശ്‌ചാത്തലത്തിൽ, ടാക്സികൾ അടക്കമുള്ള പൊതു വാഹനങ്ങൾക്ക് ഇളവ് നല്കാൻ ആകുമോ എന്ന ചോദ്യത്തിനാണു ഈ മറുപടി. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങൾക്കും വി ഐ പി കളെ അനുഗമിക്കുന്ന വാഹനങ്ങൾക്കും മാത്രമാണ് ഇളവ് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ടോൾ പിരിവിൽ നിന്നും സംസ്ഥാനങ്ങൾക്ക് യാതൊരു വിഹിതവും ലഭിക്കുകയില്ല എന്നും പിരിക്കുന്ന ടോൾ തുക കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ആണ് എത്തിച്ചേരുക എന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

പാത നിർമിക്കാനായി മുടക്കിയ മുഴുവൻ തുകയും പിരിച്ചു കഴിഞ്ഞാലും , 40 % നിരക്കിൽ ടോൾ പിരിവ് തുടരുമെന്ന് മുൻപ് മന്ത്രാലയം മറുപടി നൽകിയിരുന്നു.

ഭീമമായ തുക ടോൾ ആയി പിരിച്ചു ദേശീയപാത സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കെ എസ് ആർ ടി സിക്കും ടാക്സി ,പൊതുവാഹനങ്ങൾക്കും പോലും ഇളവ് നൽകാത്തത് പൊതുഗതാഗത സംവിധാനത്തെ തകർക്കുന്ന നടപടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story