വിയ്യൂർ ജയിലിൽ മർദനമേറ്റ കോയമ്പത്തൂർ സ്വദേശിക്ക് ചികിത്സ നൽകിയില്ലെന്ന് കുടുംബം; നിരാഹാര സമരവുമായി തടവുകാർ
കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് ജയിലധികൃതർ ചികിത്സ നിഷേധിച്ചത്

വിയ്യൂർ: വിയ്യൂർ ജയിലിൽ ക്രൂരമർദനമേറ്റ കോയമ്പത്തൂർ സ്വദേശിക്ക് ചികിത്സ ലഭ്യമാക്കിയിട്ടില്ലെന്ന് കുടുംബം. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് ജയിലധികൃതർ ചികിത്സ നിഷേധിച്ചത്. മുതുകിൽ ലാത്തി കൊണ്ട് ക്രൂര മർദനമേറ്റതിന്റെ പാടുണ്ടെന്നും പിതാവ് ഹംസ മീഡിയവണിനോട് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അസ്ഹറുദ്ദീനെ സന്ദർശിച്ച ശേഷമായിരുന്നു കുടുംബത്തിന്റെ പ്രതികരണം
അതേസമയം, വിയ്യൂർ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന പരാതിയിൽ നിരാഹാര സമരവുമായി കൂടുതൽ തടവുകാർ. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ്, വിവേക് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ ഇന്ന് ജയിലിനു മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിക്കും. ആശുപത്രിയിലും സമരം തുടരുകയാണ് തടവുകാർ. കഴിഞ്ഞ 13ന് വിയൂർ അതീവ സുരക്ഷ ജയിലിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസറും തടവുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അസഭ്യം പറഞ്ഞത് തടവുകാർ ചോദ്യം ചെയ്യുകയും, സംഘർഷം ഉണ്ടാവുകയുമായിരുന്നു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റത്തോടെ അസ്ഹറുദീൻ, മനോജ് എന്നിവരെ മണിക്കൂറുകളോളം സംഘം ചേർന്ന് മർദ്ദിച്ചു എന്നതാണ് പരാതി.
Adjust Story Font
16

