എഫ്‌സിആര്‍എ ഭേദഗതി; 'സുരേഷ് ഗോപിയുടേത് ബാലിശമായ പ്രസ്താവന, ആരാണ് കള്ളന്മാരെന്ന് അദ്ദേഹം വ്യക്തമാക്കണം': ഫാദര്‍ മാത്യു കോയിക്കല്‍
എഫ്‌സിആര്‍എ നിയമഭേദഗതിയിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചെന്നും ഫാദർ മാത്യു കോയിക്കൽ

ന്യൂഡല്‍ഹി: എഫ്‌സിആര്‍എയില്‍ ആശങ്കയുള്ളവര്‍ കള്ളന്മാരാണെന്ന പ്രസ്താവനയില്‍ കേന്ദ്രമന്ത്രിക്ക് മറുപടിയുമായി സിബിസിഐ. സുരേഷ് ഗോപിയുടെ പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദര്‍ മാത്യു കോയിക്കല്‍ പറഞ്ഞു. ആരാണ് കള്ളന്മാരെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഫാദര്‍ മാത്യു കോയിക്കല്‍ ആവശ്യപ്പെട്ടു.
'എഫ്‌സിആര്‍എയില്‍ ആര്‍ക്കും ആശങ്ക വേണ്ടതില്ലെന്നും ആശങ്കയുള്ളവര്‍ കള്ളന്മാരാണെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞിരുന്നത്. എന്നാല്‍, വിഷയത്തില്‍ സുരേഷ്‌ഗോപി നടത്തിയത് ബാലിശമായ നടപടിയാണ്. കള്ളന്മാര്‍ എന്ന് ആരെയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രസ്താവന വളരെയധികം വേദനയുണ്ടാക്കി'. മാത്യു കോയിക്കല്‍ പ്രതികരിച്ചു.
'എഫ്‌സിആര്‍എ നിയമഭേദഗതിയിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ മാനമില്ല. ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും കാണാന്‍ ശ്രമിക്കും. ക്രിസ്ത്യന്‍ സഭ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളും ഇന്നത്തെ കൂടിക്കാഴ്ചയിലൂടെ കേന്ദ്രമന്ത്രിയെ അറിയിക്കാനായി'. ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
എഫ്‌സിആര്‍എ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും കത്തോലിക്കാ മെത്രാന്‍ സമിതി പ്രതിനിധികളും ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
Adjust Story Font
16

