'തനിക്കെതിരെ സിപിഎം സൈബര്‍ ആക്രമണം നടത്തുന്നു, നിയമനടപടി സ്വീകരിക്കും'; സിപിഎമ്മിനെതിരെ കെ.കെ രമയുടെ മുന്‍ പേഴ്സണൽ സ്റ്റാഫംഗം
വടകരയില്‍ ബോംബ് നിര്‍മാണത്തിനിടെ കെ.കെ രമയുടെ പിഎ റിജുവിന്റെ കൈപ്പത്തി അറ്റുവീണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇന്ന് രാവിലെ മുതലാണ് വ്യാപകമായത്

കോഴിക്കോട്: ബോംബ് നിര്‍മാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആര്‍എംപി നേതാവും കെ.കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍.റിജു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരായി വ്യാപകമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പടക്കം പൊട്ടിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും റിജു ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി. ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്നാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നും കള്ളം പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്നും റിജു കൂട്ടിച്ചേര്‍ത്തു.
വടകരയില്‍ ബോംബ് നിര്‍മാണത്തിനിടെ കെ.കെ രമയുടെ പിഎ റിജുവിന്റെ കൈപ്പത്തി അറ്റുവീണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇന്ന് രാവിലെ മുതലാണ് വ്യാപകമായത്. സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് അടക്കമുള്ളവരാണ് പ്രചാരണം കൊഴുപ്പിച്ചത്. എന്നാല്‍, വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ചെറിയ അപകടം പറ്റി കൈക്ക് പരിക്കേറ്റതെന്നാണ് റിജുവിന്റെ വിശദീകരണം.
'എന്റെ പേരില്‍ രാവിലെ മുതല്‍ ചില വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഒരു വസ്തുതക്കും നിരക്കാത്ത തരത്തിലുള്ള വാര്‍ത്തകള്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകണ്ട് രാവിലെ മുതല്‍ പരിചയക്കാരെല്ലാം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു വ്യക്ത വരുത്തേണ്ടതുണ്ടെന്നാണ് കരുതുന്നത്.'
'വിഷുവായതിനാല്‍ കുടുംബവുമൊന്നിച്ച് ഞങ്ങള്‍ പടക്കം പൊട്ടിച്ചിരുന്നു. അതിനിടെയാണ് തന്റെ കയ്യില്‍ പരിക്കേറ്റത്. അച്ഛനും ഭാര്യയും കുടുംബാംഗങ്ങളും ചുറ്റുവട്ടത്തുള്ളവരുമെല്ലാം അവിടെയുണ്ടായിരുന്നു.ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടി ഇരുന്ന് പടക്കം പൊട്ടിക്കുന്ന സമയത്ത് നിര്‍ഭാഗ്യവശാല്‍ എന്റെ കയ്യില്‍ നിന്ന് അപകടം ഉണ്ടായി. കൈക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു'. റിജു വിശദീകരിച്ചു.
പിന്നാലെ, നിരന്തരമായി സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ തനിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും കള്ളങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റിജു കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

