പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്
കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല

വയനാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.
മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഇനിയും വീടുകളിൽ ഏതാനും ചില പ്രവർത്തികൾ മാത്രമാണ് ബാക്കിയുള്ളത്. രാപ്പകൽ വ്യത്യാസമില്ലാതെ ടൗൺഷിപ്പിൽ ദ്രുതഗതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
എന്നാൽ, ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. മാർച്ച് 26ന് കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും ഏറ്റെടുത്ത ഭൂമിയുടെ സൈഡ് മറക്കുന്ന പ്രവർത്തിയാണ് ഇവിടെ ആകെ നടന്നിട്ടുള്ളത്. യുദ്ധ കാലാടിസ്ഥാനത്തിൽ ആറുമാസത്തിനകം ആദ്യഘട്ട വീടുകൾ കൈമാറുമെന്നായിരുന്നു കോൺഗ്രസിന്‍റെ അവകാശവാദം.
Adjust Story Font
16

