'നിതീഷ് ഭരണത്തിൽ ജനങ്ങൾ കുറേ സഹിച്ചു,ബിഹാറിൽ മഹാസഖ്യം പൂർണ ആത്മവിശ്വാസത്തിൽ'; തേജസ്വി യാദവ്
വ്യാജ പ്രഖ്യാപനങ്ങളിലൂടെയാണ് എൻഡിഎ വോട്ടർമാരെ സമീപിക്കുന്നതെന്നും തേജസ്വി യാദവ് മീഡിയവണിനോട് പറഞ്ഞു

തേജസ്വി യാദവ് Photo| MediaOne
പട്ന:ബിഹാറിൽ മഹാസഖ്യം പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്.20 വർഷത്തെ നിതീഷ് ഭരണത്തിൽ ജനങ്ങൾ കുറേ സഹിച്ചു.തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്.അടിസ്ഥാന സൗകര്യങ്ങൾ പലയിടങ്ങളിലും താറുമാറാണെന്നും തേജസ്വി യാദവ് മീഡിയവണിനോട് പറഞ്ഞു
'ചികിത്സാ സൗകര്യങ്ങൾക്കായും വിദ്യാഭ്യാസത്തിനും ബിഹാറിന് പുറത്തേക്ക് പോകുന്നവർ കൂടുതലാണ്.ജോലി തേടി കോടിക്കണക്കിന് ജനങ്ങളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നത്.ജനങ്ങൾക്ക് ആവശ്യമായ വികസനങ്ങൾ ഒന്നും ഇവിടെയില്ല. വ്യാജ പ്രഖ്യാപനങ്ങളിലൂടെയാണ് എൻഡിഎ വോട്ടർമാരെ സമീപിക്കുന്നത്. ഗുജറാത്തിന് നൽകിയ സഹായങ്ങൾ എന്തുകൊണ്ട് ബിഹാറിന് ലഭിക്കുന്നില്ല.ഇതാണ് ജനങ്ങൾ ചർച്ച ചെയ്യുന്നത്'. തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെ കളം നിയുകയാണ് ഇരു മുന്നണികളും. ദേശീയ നേതാക്കളും പ്രചാരണ മുഖത്തെത്തുന്നതോടെ പോരാട്ടം കനക്കും. മുസാഫർപൂരിലും ദർബംഗയിലുമാണ് രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് എത്തുന്നത്. രാഹുലും തേജസ്വിയും സംയുക്ത റാലികളും നടത്തും. നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് എത്തുന്നുണ്ട്. വാർത്ത സമ്മേളന പോസ്റ്ററിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിൽ കല്ലുകടി ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തുന്നുണ്ട്.
എൻഡിഎ മുന്നണിയുടെ പ്രകടനപത്രിക നാളെ പുറത്തിറക്കിയേക്കും. റാലികൾക്കായി പ്രധാനമന്ത്രിയും നാളെ എത്തുന്നതോടെ പോരാട്ടം ശക്തമാക്കുകയാണ് ഇരുമുന്നണികളും.
Adjust Story Font
16

