ഗൺമാന്മാരുടെ മർദനം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്.
നേരത്തെ ഈ കേസിൽ വിധി പറയാൻ കോടതി തീരുമാനിച്ചിരുന്നെങ്കിലും, പ്രോസിക്യൂഷന്റെ ഇടപെടലിനെ തുടർന്നാണ് അത് ഇന്നത്തേയ്ക്ക് മാറ്റിയത്. കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിധി പറയുന്നത് നീട്ടിവെച്ചത്.
സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രയ്ക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചു എന്നതാണ് കേസ്. മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്ന ദൃശ്യങ്ങൾ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് അന്ന് വഴിവെച്ചിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഈ കേസിലെ പ്രധാന പ്രതികൾ. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമെ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, ഷൈജു എന്നിവരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇന്ന് നിർണായക വിധി വരാനിരിക്കുന്നത്.
Adjust Story Font
16

