കനത്ത മഴ; വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം
ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മണ്ണാർക്കാട് അലനല്ലൂർ മുള്ളത്ത് തെരുവിൽ ശാന്തിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാടാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നത്.
ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മണ്ണാർക്കാട് അലനല്ലൂർ മുള്ളത്ത് തെരുവിൽ ശാന്തിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. പുതുതായി നിർമ്മിക്കുന്ന വീടിൻറെ ഭിത്തിയോട് ചേർന്നുള്ള 11 കോൽ ആഴമുള്ള കിണറാണ് തകർന്ന് വീണത്. കിണറിന്റെ സംരക്ഷണഭിത്തിയും മോട്ടറും അനുബന്ധ ഉപകരണങ്ങളും കിണറ്റിലേക്ക് വീണു. ഇന്ന് പുലർച്ചയാണ് സംഭവം.
വീടുപണി നടക്കുന്നതിനാൽ ശാന്തിയും മകനും വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വീടിൻറെ ഒരു ഭാഗം ഇടിഞ്ഞു വീഴുമോ എന്നുള്ള ആശങ്കയും ഉണ്ട്. അലനല്ലൂർ പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കിണർ നന്നാക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വെള്ളം ലഭിക്കാനുള്ള മറ്റു സൗകര്യങ്ങൾ തേടുമെന്നും അതിനുവേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
ശക്തമായ കാറ്റിൽ വടകര -പേരാമ്പ്ര സംസ്ഥാന പാതയായ തോടന്നൂരിൽ മരം റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഗ്‌നി രക്ഷ സേന, വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും മരം മുറിച്ച് മാറ്റുന്നു. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം. മരം റോഡിലേക്ക് വീഴുമ്പോൾ യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
വടകരയിൽ ദേശീയ പാതയുടെ സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഗതാഗതം തടസപ്പെട്ടതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
watch video:
Adjust Story Font
16

