Quantcast

തെരഞ്ഞെടുപ്പ് മുന്നൊരുക്കം; കെപിസിസി നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

നിർണായക ചർച്ചയ്ക്കായാണ് ഡൽഹിക്ക് വിളിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    28 Feb 2026 11:05 AM IST

തെരഞ്ഞെടുപ്പ് മുന്നൊരുക്കം; കെപിസിസി നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
X

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കെപിസിസി നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. വി.ഡി സതീശനും സണ്ണി ജോസഫും നാളെ ഡൽഹിയിലെ ചർച്ചയിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നിർണായക ചർച്ചയ്ക്കായാണ് ഇരുവരേയും ഡൽഹിക്ക് വിളിപ്പിച്ചത്. സിറ്റിങ് എംഎൽഎമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുന്നതിൽ ഹൈക്കമാൻഡിന്റെ അനുമതിയും നാളെ ലഭിച്ചേക്കും.

അതേസമയം, സിപിഎമ്മിലെ പ്രമുഖർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത ഉണ്ടാകും. കെ.കെ ശൈലജയും, എം.എം മണിയും, തോമസ് ഐസക് അടക്കമുള്ളവരും മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് വരുന്നതിനുമുമ്പ് തന്നെ സിപിഎം സ്ഥാനാർഥിപ്പട്ടിക അന്തിമമാകും.

കഴിഞ്ഞതവണ 75 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണ അതിൽ കൂടിയാലും കുറയില്ല. കണ്ണൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയിൽ കെ.കെ ശൈലജയും സ്പീക്കർ എ.എൻ ഷംസീറും ഉൾപ്പെട്ടിട്ടില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇവരുടെ സ്ഥാനാർഥിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. എം വി ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ പേരാണ് പട്ടികയിൽ ഉള്ളത്. അതിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്. പി.എ മുഹമ്മദ് റിയാസ് ബേപ്പൂരും, സച്ചിൻ ദേവ് ബാലുശ്ശേരിയിലും മത്സരംഗത്ത് ഉണ്ടാകും. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ പ്രതിപക്ഷ നേതാവിനെ അവിടെ തളച്ചിടാം എന്നാണ് സിപിഎം കരുതുന്നത്.

കേരള കോൺഗ്രസിന്റെ കയ്യിലുള്ള പെരുമ്പാവൂർ സീറ്റിൽ സിപിഎമ്മിന് ഒരു കണ്ണുണ്ട്. അത് കിട്ടിയാൽ മുൻ എംഎൽഎ സാജു പോൾ മത്സരിച്ചേക്കും എറണാകുളം മുൻ മേയർ എം.അനിൽകുമാറിനെ തൃപ്പൂണിത്തുറയിലും എറണാകുളത്തുമാണ് പരിഗണിക്കുന്നത്. കളമശ്ശേരിയിൽ പി.രാജീവും കൊച്ചിയിൽ കെ.ജെ മാക്സിയും കോതമംഗലത്ത് ആൻറണി ജോന്നും മത്സരത്തിനുണ്ടാകും. കുന്നത്തുനാടും വൈപ്പിനും സിറ്റിങ് എംഎൽഎമാർ തന്നെയായിരിക്കും. കായംകുളത്ത് യു.പ്രതിഭയുടെ പേരിനൊപ്പം കെ.എച്ച് ബാബുജൻ, ആർ.നാസർ എന്നിവരുടെ പേരുകളുണ്ട്. അരൂരിൽ ദലീമയ്ക്ക് ഒപ്പം ആർ.നാസറിനെ പരിഗണിക്കുന്നു. ആലപ്പുഴയിലെ ബാക്കി സീറ്റുകളിൽ എല്ലാം നിലവിലെ എംഎൽഎമാരായിരിക്കും മത്സരിക്കുക. കൊല്ലത്ത് എം.മുകേഷിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. കുണ്ടറയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.എൽ സജികുമാറിന്റെ പേരാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കുന്ന കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും.

TAGS :

Next Story