റോഡ് അടച്ച് ഗതാഗതം തടസപ്പെടുത്തിയുള്ള പരിപാടി വേണ്ട; സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരത്ത് റോഡിൽ സ്റ്റേജ് കെട്ടിയ എഐടിയുസി പ്രവർത്തകരോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊട്ടിത്തെറിച്ചു

കൊച്ചി: റോഡ് അടച്ച് ഗതാഗത തടസമുണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്ന് ഹൈക്കോടതി. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓരോ പരിപാടിക്കും ശേഷം കോടതിയലക്ഷ്യ നടപടി എടുക്കാനാവില്ല. വിഷയത്തിൽ നിലപാടറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
തിരുവനന്തപുരം ബാലരാമപുരത്ത് റൂറൽ എസ്‌പിയടക്കം പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ചാണ് ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയിരിക്കുന്നത്. വഞ്ചിയൂരില്‍ റോഡില്‍ സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തിൽ മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ഇതിനിടെ, തിരുവനന്തപുരത്ത് റോഡിൽ സ്റ്റേജ് കെട്ടിയ എഐടിയുസി പ്രവർത്തകരോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊട്ടിത്തെറിച്ചു. സ്റ്റേജ് പൊളിച്ചു നീക്കാൻ പ്രവർത്തകർക്ക് ബിനോയ് വിശ്വം നിർദേശം നൽകി. എഐടിയുസിയുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് ബിനോയ് വിശ്വം പൊട്ടിത്തെറിച്ചത്. സെക്രട്ടേറിയറ്റ് പടിക്കല്‍ റോഡില്‍ കെട്ടിയ സ്റ്റേജ് പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി.
Adjust Story Font
16

