ബിജെപി ജയിക്കുമെന്ന് പറഞ്ഞ് മത്സരിക്കാതിരുന്നാൽ ബംഗ്ലാദേശിൽ പോയി മത്സരിക്കേണ്ടി വരും: സിപിഎ ലത്തീഫ്
''മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ നിർത്തിയത് അപരനായല്ല''

- Published:
25 March 2026 11:31 AM IST

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താനുള്ള തീരുമാനത്തിൽ ആവശ്യമെങ്കിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ. നിലവിൽ മത്സരരംഗവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മാറ്റങ്ങൾ വരുത്തുന്നതിനെ തള്ളിക്കളയുന്നില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വ്യക്തമാക്കി.
'ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ഒഴിവാക്കി മുന്നോട്ട് പോയാൽ എസ്ഡിപിഐക്ക് ഇന്ത്യയിൽ മത്സരിക്കാൻ ഇടമുണ്ടാകില്ല, ബംഗ്ലാദേശില്‍ പോയി മത്സരിക്കേണ്ടി വരും. ബിജെപി ശക്തമായ സാന്നിധ്യമുള്ള പാർട്ടിയാണ്. ഇത്തവണ കേരളത്തിൽ 45 മണ്ഡലങ്ങളിൽ എസ്ഡിപിഐ മത്സരിക്കുന്നുണ്ട്. മികച്ച വോട്ട് വിഹിതം നേടാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ'- അദ്ദേഹം പറഞ്ഞു.
'മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ നിർത്തിയത് അപരനായല്ല. സ്ഥാനാർഥിയായ കെ.എം അഷ്റഫ് എന്ന് പറയുന്ന അഷ്റഫ് ബടാജെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും നേരത്തെ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ച വ്യക്തിയുമാണ്. മുസ്ലിം സംഘടനകളിൽ നിന്നടക്കം ഉയരുന്ന വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ മണ്ഡലത്തിലെ പൾസ് അറിയുന്ന വ്യക്തി എന്ന നിലയിലാണ് അഷ്റഫിനെ സ്ഥാനാർത്ഥിയാക്കിയത്'- സിപിഎ ലത്തീഫ് വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ സഹായിക്കാനാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ മഞ്ചേശ്വരത്ത് നിർത്തുന്നത് എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പുനരാലോചനയ്ക്ക് തയ്യാറാണെന്ന പ്രതികരണം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നടത്തുന്നത്.
Watch Video Report
Adjust Story Font
16
