Quantcast

നവകേരളാ സദസ്സ് പിണറായിയുടെ കെട്ടുകാഴ്ചയാണെന്ന് കെ.സുധാകരൻ

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യു.ഡി.എഫിനെ വിമർശിക്കാൻ അർഹതയില്ലെന്ന് സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-19 12:55:08.0

Published:

19 Nov 2023 11:15 AM GMT

K. Sudhakaran says that the Navakerala sadas is Pinarayis creation
X

തിരുവനന്തപുരം: നവകേരളാ സദസ്സ് പിണറായിയുടെ കെട്ടുകാഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പിണറായി രാജാപ്പാർട്ട് കെട്ടുകയാണ്. മഞ്ചേശ്വരത്ത് നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് സ്ഥാനം പുറമ്പോക്കിലാണ്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യു.ഡി.എഫിനെ വിമർശിക്കാൻ അർഹതയില്ലെന്നും സുധാകരൻ പറഞ്ഞു.

പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തില്ല. ഉമ്മൻ ചാണ്ടി 2011, 2013, 2015 വർഷങ്ങളിൽ മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർകോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർകോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു.

മൊത്തം ജനസമ്പർക്ക പരിപാടിയിൽ 11.45 ലക്ഷം പരാതികൾ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയൻ നിയമസഭയിൽ നല്കിയ കണക്ക്. എന്നാൽ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയൻ തയാറായില്ല. ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. നൂറു ജന്മമെടുത്താലും ഉമ്മൻ ചാണ്ടിയാകാൻ പിണറായി വിജയനു സാധിക്കില്ലെന്ന് സുധാകരൻ വിമർശിച്ചു.

യു.ഡി.എഫ് ഭരണമെങ്കിൽ ഇന്നു കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാൻ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. യു.ഡി.എഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തിൽ സംഭവിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു

മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സി.പി.എമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്. കേരളത്തിലെ പാവപ്പെട്ടവരുടെ വീടുകളിൽ ആളുകൾ മരിച്ചുവീഴുകയാണ്. ഞങ്ങൾ പരാജയപ്പെട്ടു എന്നു പറഞ്ഞാണ് ഒമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ഗോപിയും തകഴിയിൽ നെൽകർഷകൻ പ്രസാദും വയനാട്ടിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച സുബ്രഹ്മണ്യനും മരണത്തിലേക്കു പോയത്. പെൻഷൻ കിട്ടാതെ രണ്ടമ്മമാർ പിച്ചച്ചട്ടിയെടുത്തപ്പോൾ അവരുടെ വീടിനു കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാർ. രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി.

TAGS :

Next Story