'മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയത് ജമാഅത്തെ ഇസ്‌ലാമി';വിമർശനവുമായി കാന്തപുരം വിഭാഗം
രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽ നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും ഇത് വഴിവെക്കുമെന്നും കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി പറഞ്ഞു

കോഴിക്കോട്: മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന വിമർശനവുമായി കാന്തപുരം വിഭാഗം. മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയതും പ്രകടനങ്ങളിൽ പ്രദർശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണെന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി എളമരം.
'ബാഫഖി തങ്ങളുടെ കാലത്ത് എംഇഎസ് സ്ത്രീകളെ റോഡിലിറക്കിയപ്പോൾ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നു. സ്ത്രീകൾക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോൾ 'വെൽഫയർ' സംസ്കാരം മുഖ്യധാര മുസ്‌ലിം രാഷ്ട്രീപാർട്ടിയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വ്യാപകമായി കണ്ടത്.' റഹ്മത്തുല്ല സഖാഫി ഫേസ്ബുക്കിൽ കുറിച്ചു.
കൗമാരക്കാരികളായ മുസ്‌ലിം പെൺകുട്ടികൾ തുറന്ന വാഹനങ്ങളിൽ കയറി ഡാൻസ് ചെയ്തു നീങ്ങുന്ന കാഴ്ചയെങ്ങും ദൃശ്യമായിരുന്നുവെന്നും മറ്റു സമുദായങ്ങളിലെ പെൺകുട്ടികൾ തീരെ കുറവായിരുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽ നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും ഇത് വഴിവെക്കുമെന്നും റഹ്മത്തുല്ല സഖാഫി കൂട്ടിച്ചേർത്തു.
ചെറിയ കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നതും സമൂഹം അവരോട് കാണിച്ചിരുന്ന ദയയും അനുകമ്പയും ഇല്ലാതെയാക്കും. പൂർവികർ കാത്തു സൂക്ഷിച്ചു പോന്ന സാംസ്കാരിക തനിമ നശിപ്പിച്ചു കളഞ്ഞാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
റഹ്മത്തുല്ല സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയതും പ്രകടനങ്ങളിൽ
പ്രദർശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോൾ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദി
ച്ചിരുന്നു. സ്ത്രീകൾക്ക് സംവരണം വന്നതിനു
ശേഷംവും ലീഗ് അവരെ പ്രകടനത്തിനും
മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോൾ "വെൽഫയർ"
സംസ്കാരം മുഖ്യധാര മുസ്‌ലിം രാഷ്ട്രീപാർട്ടി യേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ
രണ്ടു ദിവസങ്ങളിൽ വ്യാപകമായി കണ്ടത്.
കൗമാരക്കാരികളായ മുസ്‌ലിം പെൺ കുട്ടികൾ
തുറന്ന വാഹനങ്ങളിൽ കയറി ഡാൻസ് ചെയ്തു
നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു.
മറ്റു സമുദായങ്ങളിലെ പെൺ കുട്ടികൾ തീരെ
കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന
സാംസ്കാരിക അച്ചടക്കം നശിച്ചു കാണാൻ
ആഗ്രഹിക്കുന്ന സ്വതന്ത്ര വാദികളെയാണ്
ഇത് സന്തോഷിപ്പിക്കുക.രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽനിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും കൂടി ഇത് വഴിവെക്കും.ചെറിയ കുട്ടികളെ ക്കൊണ്ട്
പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കു
ന്നതും സമൂഹം അവരോട് കാണിച്ചിരുന്ന
ദയയും അനുകമ്പയും ഇല്ലാതെയാക്കും.
പൂർവികർ കാത്തു സൂക്ഷിച്ചു പോന്ന സാംസ്കാരിക ത്തനിമ നശിപ്പിച്ചു കള
ഞ്ഞാൽ വലിയ വില നൽകേണ്ടി വരും.
Rahmathulla saqafi elamaram.'
Adjust Story Font
16

