ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ സമർപ്പിച്ചവർ: തരൂരിനെതിരെ കെ.സി വേണുഗോപാൽ
'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിൻ്റെ വിമർശനം
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ പരാമർശത്തിനെതിരെ കെ.സി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ സമർപ്പിച്ചവരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്ന് തരൂർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തരൂരിൻ്റെ ഇത്തരം പരാമർശം ഉണ്ടായത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.
Adjust Story Font
16

