'വിചാരണകോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണം, പ്രോസിക്യൂട്ടറെ മാറ്റണം'; മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യ ജസീല ഹൈക്കോടതിയിൽ
തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താൽപ്പര്യപ്രകാരം എന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടുന്നു. വിചാരണ നീതിപൂർവം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെെഷൻസ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
പ്രോസിക്യൂട്ടറെയും മാറ്റമെന്നും ആവശ്യമുണ്ട്. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയ സമ്പത്ത് ഇല്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
കേസിൽ ആറ് വർഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനായിരുന്നുവെന്ന് സെയ്ഫുദ്ദീൻ കോടതിയിൽ പറഞ്ഞിരുന്നു. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫയും ഒപ്പമുണ്ടായിരുന്നുവെന്ന് അപകടം നേരിൽ കണ്ട ആളുകൾ തന്നോട് പറഞ്ഞതായും സെയ്ഫുദ്ദീൻ കോടതിയിൽ പറഞ്ഞിരുന്നു.
2019 ആഗസ്റ്റ് മൂന്നിനാണ് പുലർച്ചെ ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്നു കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീർ മരിച്ചത്. കേസിലെ ഏക പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ. ജോലി കഴിഞ്ഞ് മടങ്ങിയ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.
Adjust Story Font
16

