'അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ എല്ലാവരും പ്രതികരിച്ചു, എസ്.രാജേന്ദ്രൻ ബിജെപിയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല'; കെ. മുരളീധരൻ
സജി ചെറിയാൻ്റെ പരാമർശം മുഖ്യമന്ത്രിയുടെ വാക്കുകളെ തുടർന്നാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തിലൂടെ സംഘ്പരിവാർ അജണ്ടയിലേക്ക് സിപിഎം മാറി എന്നാണ് കാണാൻ കഴിയുന്നതെന്ന് കെ. മുരളീധരൻ. അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ എല്ലാവരും പ്രതികരിച്ചു. എന്നാൽ എസ്.രാജേന്ദ്രൻ ബിജെപിയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഇത് സിപിഎമ്മിൻ്റെ സംഘപരിവാർ അജണ്ടക്ക് തെളിവാണെന്നും കെ.മുരളീധരൻ പറഞ്ഞു.
സജി ചെറിയാൻ്റെ പരാമർശം മുഖ്യമന്ത്രിയുടെ വാക്കുകളെ തുടർന്നാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തീർത്തും അപകടകരമായ പരാമർശമാണത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളി കത്തിക്കുകയാണ്.തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അജണ്ട വർഗീയ ധ്രുവീകരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവം അല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.തെരഞ്ഞെടുപ്പിലെ തിരിച്ചടി ലെവൽ തെറ്റിച്ചെന്നും എ കെ ബാലനിലേക്കും സജി ചെറിയാനിലേക്കും ഒക്കെ പാർട്ടി അധഃപതിച്ചെന്നും സലാം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം,അതിന് ലീഗ് നിന്ന് കൊടുക്കില്ലെന്നും പി.എം.എ സലാം പറഞ്ഞു.
വിവാദ പരാമർശത്തിൽമന്ത്രി സജി ചെറിയാന് എതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയേലാണ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതവിശ്വാസികൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു.കോൺഗ്രസ് വക്താവ് വി.ആര്‍ അനൂപ് മന്ത്രിക്കെതിരെ ചെങ്ങന്നൂർ പൊലീസിൽപരാതി നൽകിയിരുന്നു.
സജി ചെറിയാന്റേത് ചെങ്ങന്നൂർ ഡീലാണോയെന്ന് എന്ന് വ്യക്തമാക്കണം എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ പറഞ്ഞു. ആര്‍എസ്എസ് വോട്ട് വാങ്ങാൻ പിണറായി വിജയൻ ചുമതലപ്പെടുത്തിയത് വി.എൻ വാസവനെയും സജി ചെറിയാനെയുമാണ്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഗവർണറേയും സ്പീക്കറേയും സമീപിക്കുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.
Adjust Story Font
16

