എൻഡിഎ ബാങ്ക് അക്കൗണ്ട് തുറന്നോട്ടെ, ഇത് യുഡിഎഫ്-എൽഡിഎഫ് പോരാട്ടം: ശശിതരൂർ
മാറ്റം ആഗ്രഹിച്ചാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ശശി തരൂർ പറഞ്ഞു

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂർ എംപി. ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളിൽ പോലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ജനം വിവേകപൂർവ്വം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിക്ക് വേണമെങ്കിൽ ബാങ്ക് അക്കൗണ്ട് തുറക്കാം, അല്ലാതെ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കില്ല' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ പ്രകടമായ ഒരു ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി. ജനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. ആ മാറ്റത്തിന് വേണ്ടിയാണ് കേരളത്തിലുടനീളം വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ ഉയർന്ന വോട്ടിങ് ശതമാനം ഇതിന്റെ തെളിവാണെന്നും, മുൻ റെക്കോർഡുകൾ ഭേദിക്കുന്ന രീതിയിൽ പോളിങ് ഉയരുന്നത് യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്താൻ ജനങ്ങൾ ഇത്തവണ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പലയിടങ്ങളിലും ബിജെപി മദ്യവും പണവും ഒഴുക്കിയെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരാതികളിൽ പൊലീസും ഇലക്ഷൻ കമ്മീഷനും കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് ഇത്തവണ പൂർണ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തരൂർ അവകാശപ്പെട്ടു. സ്ഥാനാർഥി നിർണയ വേളയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചു. എന്നാൽ എൽഡിഎഫിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പോലും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാൻ എത്തിയത് ഇടതുമുന്നണിയുടെ തകർച്ചയാണ് കാണിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

