സ്ത്രീകളോട് മോശമായി പെരുമാറി; കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുഹമ്മദ് റിയാസ് സിപിഎമ്മിൽ ചേർന്നു
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിയാസിന് സ്വീകരണം നൽകി

പാലക്കാട്: സ്ത്രീകളോട് മോശമായി പെരുമാറിയതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ മുഹമ്മദ് റിയാസ് സിപിഎമ്മിൽ ചേർന്നു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിയാസിന് സ്വീകരണം നൽകി. സ്ത്രീകളുടെ പരാതികൾ ലഭിച്ചതിനാലാണ് റിയാസിനെതിരെ നടപടി എടുത്തത് എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
കോൺഗ്രസിന്റെ തച്ചംമ്പാറ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിന് എതിരെ കോൺഗ്രസ് സംഘടന നടപടി എടുത്തിരുന്നു. പാർട്ടിയുടെ പ്രഥമിക അംഗത്വം ഉൾപടെ എല്ലാം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ റിയാസ് തീരുമാനിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ മുഹമ്മദ് റിയാസിന് സ്വീകരണം നൽകി.
സ്ത്രീകളുടെ പരാതിയിൽ രണ്ട് കേസുകളാണ് മുഹമ്മദ് റിയാസിന് എതിരെ കല്ലടിക്കോട് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാജ പരാതികളാണ് തനിക്ക് എതിരെ നൽകിയിരിക്കുന്നതെന്നാണ് റിയാസിന്റെ വാദം. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കോഴവാങ്ങി പാർട്ടിയിൽ പദവികൾ നൽകുന്ന വ്യക്തിയാണെന്നും റിയാസ് ആരോപിച്ചു.
പാർട്ടിയിൽ നിന്നും പുറത്ത് പോയ വ്യക്തി പറയുന്ന കാര്യങ്ങൾ ആരും ഗൗരവത്തിൽ എടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. തച്ചമ്പാറയിൽ സ്വാധീനമുള്ള റിയാസിനെ വെച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
Adjust Story Font
16

