'വി.കുഞ്ഞികൃഷ്ണന്‍ ഒറ്റുകാരന്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലിക്കൈ ആയവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ'; എം.വി ഗോവിന്ദന്‍
പാർട്ടിക്ക് അകത്ത് പരിഹരിച്ച പ്രശ്നങ്ങൾ മാധ്യമങ്ങളെ ഉപയോഗിച്ച് പുറത്ത് പറയുന്നെന്നും വിമര്‍ശനം

കാസര്‍കോഡ്: വി.കുഞ്ഞികൃഷ്ണനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒറ്റുകാരനാണ് കുഞ്ഞികൃഷ്ണനെന്ന് ഗോവിന്ദന്‍ പറഞ്ഞു. പാർട്ടിക്ക് അകത്ത് പരിഹരിച്ച പ്രശ്നങ്ങൾ മാധ്യമങ്ങളെ ഉപയോഗിച്ച് പുറത്ത് പറയുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും കോടലിക്കൈ ആയി മാറിയവർക്ക് ചരിത്രത്തിൻ്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം. വി.കുഞ്ഞികൃഷ്ണനും ഇത് തന്നെയാണ് വിധി. ഇത് കുഞ്ഞികൃഷ്ണൻ മറക്കേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം,തന്‍റെ പുസ്തക പ്രകാശനത്തിന് മുൻപ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പാർട്ടി വിശദീകരിക്കണമെന്ന് വി.കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ താൻ പുറത്തുവിടും. മുൻ നിശ്ചയിച്ച പ്രകാരം 'നേതൃത്വത്തെ അണികൾ തിരുത്തണം ' പുസ്തക പ്രകാശനം നടക്കുമെന്നും പ്രകാശനം മാറ്റിവെച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അതിനിടെ, ഫണ്ട് വിവാദത്തിന് പിന്നാലെ വി.കുഞ്ഞികൃഷ്ണന്റെ നാട്ടിൽ സന്ദർശനം നടത്തിയത് സിപിഎമ്മിന്റെ അനുനയ നീക്കമല്ലെന്ന് പി.ജയരാജൻ പ്രതികരിച്ചു.പാർട്ടി നിലപാട് വിശദീകരിക്കാനാണ് പോയത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്ത് വന്നതിന് ശേഷം അതേക്കുറിച്ച് പറയാമെന്നും പി.ജയരാജൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെ പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

