'പാർട്ടി മെമ്പർഷിപ് പുതുക്കണം'; സുധാകരനെ ഫോണിൽ വിളിച്ച് എം.വി ഗോവിന്ദൻ
വാർത്ത സമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്ന് എം.വി ഗോവിന്ദൻ ജി.സുധാകരനോട് പറഞ്ഞു

ആലപ്പുഴ: പാർട്ടിയുമായി അതൃപ്തിയിലുള്ള മുതിർന്ന നേതാവ് ജി.സുധാകരനെ ഫോണിൽ വിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വാർത്ത സമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്ന് എം.വി ഗോവിന്ദൻ ജി.സുധാകരനോട് പറഞ്ഞു. ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടെന്നാണ് വിശദീകരണം. പാർട്ടി മെമ്പർഷിപ് പുതുക്കണം എന്നും സംസ്ഥാന സെക്രട്ടറി സുധാകരനോട് ആവശ്യപ്പെട്ടു.
അതേസമയം, ജി.സുധാകരൻ്റെ ഫേസ്ബുക്ക് തുറന്നെഴുത്തിൽ സിപിഎമ്മിനുള്ളിൽ ഒരു വിഭാഗത്തിന് അതൃപ്തി. മുതിർന്ന നേതാവ് എന്ന നിലയിൽ ജി.സുധാകരൻ പക്വത കാണിച്ചില്ല എന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ കുറ്റപ്പെടുത്തിയുള്ള എഴുത്ത്, പരിധി കടന്നു പോയെന്നും അഭിപ്രായമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജി.സുധാകരനെ പോലെ ഒരു പ്രധാന നേതാവിനെ മാറ്റിനിർത്തരുതെന്ന അഭിപ്രായമുള്ളവരും കുറവല്ല.
പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുധാകരൻ ഇന്നലെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നെഴുതിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്. എങ്കിലും കുറച്ച് കാലമായി പാർട്ടിയുമായി അകൽച്ചയിലാണ് സുധാകരൻ.
Adjust Story Font
16

