അനസ്തേഷ്യ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു
സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
വീടിനുള്ളിൽ കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിയിലും പരിക്കേറ്റതിനെത്തുടർന്നാണ് കുഞ്ഞിനെ ആദ്യം ഒരു ആശുപത്രിയിലും പിന്നീട് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനായി അനസ്തേഷ്യ നൽകിയ ഉടൻ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു. അനസ്തേഷ്യ നൽകിയപ്പോൾ കുഞ്ഞിന് കാർഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് മരണം സംഭവിച്ചത്.
കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടിക്ക് ബ്രെയിൻ ഡാമേജ് ഉണ്ടായതായാണ് എഫ്ഐആറിൽ പറയുന്നത്.
Adjust Story Font
16

