ഓൺലൈൻ തട്ടിപ്പ്: അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടി കേരള പൊലീസ്
ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്നും ഏഴ് കോടി 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്
ചേർത്തല: ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നും ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് ചൈനീസ് പൗരൻമാരെ ആലപ്പുഴയിലെത്തിച്ചു. ഗുജറാത്ത് പൊലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണ് കഴിഞ്ഞ ജൂണിൽ ചേർത്തലയിൽ നടന്നത്. ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ഡോക്ടർ ദമ്പതികളിൽ നിന്നും ഏഴ് കോടി 65 ലക്ഷം രൂപ തട്ടിയെടുത്തത്. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ ആദ്യം അറസ്റ്റു ചെയ്തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവൽ റാം, നിർമൽ ജെയിൻ എന്നിവരെ പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ഇവരിൽ നിന്ന് പൊലീസ് മനസിലാക്കി. എന്നാൽ സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ കേരള പൊലീസിന് പ്രതികളിലേക്ക് നേരിട്ട് എത്താനായിരുന്നില്ല. ഇതിനിടെയാണ് ചൈനീസ് പൗരൻമാരായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ഗുജറാത്ത് അഹമ്മദാബാദ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
Watch Video Report :
Adjust Story Font
16

