തോറ്റത് സിപിഎമ്മിന്റെ ധ്രുവീകരണ രാഷ്ട്രീയ നയം, അത് തിരുത്തണം: പി.മുജീബുറഹ്മാൻ
തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ ആവശ്യപ്പെട്ടു

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള തെരഞ്ഞെടുപ്പിൽ വരെ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ നയമാണെന്നും അത് സിപിഎം പുനപരിശോധിക്കണമെന്നും മുജീബുറഹ്മാൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ കേരളത്തിന്റെ സമാധാനവും സാഹോദര്യവും സഹവർത്തിത്വവും നിലനിർത്തുന്നതിന് ആവശ്യമായ യോജിച്ച നിലപാട് സംഘപരിവാറിന്റെ വിഷയത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ജമാഅത്തെ ഇസ്‌ലാമിയെ ആയുധമാക്കി അങ്ങേയറ്റം അപകടകരമായ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനാണ് നേതൃത്വം നൽകിയതെന്നും മുജീബുറഹ്മാൻ കുറ്റപ്പെടുത്തി.
എന്നാൽ ഇത് ആദ്യമായിട്ടല്ല ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഈ തന്ത്രം ഉണ്ടാകുന്നതെന്നും നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പിലും നിലമ്പൂർ തെരഞ്ഞെടുപ്പിലും ഇതേ സമീപനം തന്നെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് തിരുത്തൽ നടത്താൻ വേണ്ടിയുള്ള പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും സിപിഎം പാഠം പഠിച്ചില്ലെന്നും മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു. കേരളത്തിലെ മുഴുവൻ ജനങ്ങളും നടത്തിയ വിധിയെഴുത്തിന് വസ്തുനിഷ്‌ടമായ വിലയിരുത്തൽ നടത്താൻ സിപിഎം സന്നദ്ധമാകണമെന്നും അദേഹം ആവശ്യപ്പെട്ടു.
'ഇടത് കൂടിയുള്ള കേരളമാകണം കേരളമെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് അഭിപ്രായമുണ്ട്. സംഘപരിവാർ ഉള്ളതല്ല. ഇടതും പലതും അങ്ങോട്ടും ഇങ്ങോട്ടും സംവദിച്ചും മത്സരിച്ചും കേരളത്തിന്റെ ബഹുസ്വര അന്തരീക്ഷം നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷമാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎം ധ്രുവീകരണ രാഷ്ട്രീയത്തിൽ പുനരാലോചന നടത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത്.' മുജീബുറഹ്മാൻ പറഞ്ഞു. 'കഴിഞ്ഞ 10 വർഷമായി വിദ്വേഷ പ്രസംഗം നടത്തുകയും വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് നിർബാധം അത് നടത്താനുള്ള അവസരം ഒരുക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. ഏറ്റവും അവസാനമായി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് വർഗീയ വിദ്വേഷം വിളമ്പുന്ന പ്രസ്താവനകൾ നടത്തിയിട്ടും അദ്ദേഹത്തെ നവോഥാന നായകനായി കാണുന്ന സമീപനമാണ് സിപിഎം എടുത്തത്.' മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു
Adjust Story Font
16

