'ഭീഷണിയുടെ സ്വരം വിലപ്പോകില്ല, മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല'; പി.സി ജോർജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലാ ബിഷപ്പ്
സഭയുടെ മെത്രാന്മാരുടെ മുറികൾക്ക് മുന്നിൽ വരെ ഭീഷണിയുടെ സ്വരമെത്തിയെന്നും പാലാ ബിഷപ്പ് പറഞ്ഞു

പാലാ: ബിജെപി നേതാവ് പി.സി ജോർജിനെതിരെ പരോക്ഷ വിമർശനവുമായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്നും ആരും തങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെത്രാന്മാരും വൈദികരും എപ്പോഴും നിഷ്പക്ഷരായിരിക്കണം എന്ന് പറയാനാകില്ലെന്നും, സഭക്ക് പരസ്യമായി തന്നെ വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും ബിഷപ്പ് തുറന്നടിച്ചു.
'ഭീഷണിയുടെ സ്വരം വിലപോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല. എല്ലാ സമയവും മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല. മിണ്ടാപ്രാണികൾ ആയിരിക്കണം എന്നാണ് അങ്ങനെ പറയുന്നതിന്റെ അർഥം. ഈ ജനാധിപത്യ സംവിധാനത്തിൽ അത് നടക്കുമെന്ന് ഞാൻ കരുതുന്നില്ല. രഹസ്യമായിട്ടല്ല, പരസ്യമായി തന്നെ വോട്ട് ചോദിക്കാൻ നമുക്ക് അവകാശമില്ലേ?' അദ്ദേഹം ചോദിച്ചു.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ നേതാക്കൾ മതനേതാക്കളെക്കുറിച്ച് എന്തും വിളിച്ചുപറയുകയാണ്. വിമർശനങ്ങൾ മാന്യമായ ഭാഷയിലായിരിക്കണം. സഭയുടെ മെത്രാന്മാരുടെ മുറികൾക്ക് മുന്നിൽ വരെ ഭീഷണിയുടെ സ്വരമെത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പി.സി ജോർജ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലാ ബിഷപ്പിന്റെ മറുപടി വന്നിരിക്കുന്നത്. അടുത്തിടെ മറ്റൊരു ബിഷപ്പിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് ഹൗസിൽ എത്തിയ പി.സി ജോർജ് ബിഷപ്പ് ഹൗസിന് മുന്നിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചതിലും സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം.
Adjust Story Font
16

