Quantcast

''തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‍ലിം ലീഗ് സ്വയം ഏറ്റെടുക്കുന്നു...'' പിണറായി വിജയന്‍

''ലീഗിന് മാറ്റമുണ്ട്, തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‍ലിം ലീഗ് സ്വയം ഏറ്റെടുത്തു തുടങ്ങി... അതാണ് മാറ്റം'' പിണറായി വിജയന്‍

MediaOne Logo

Web Desk

  • Published:

    27 Dec 2021 7:12 AM GMT

തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‍ലിം ലീഗ് സ്വയം ഏറ്റെടുക്കുന്നു... പിണറായി വിജയന്‍
X

യു.ഡി.എഫ് വർഗീയ അജണ്ടകള്‍ എറ്റെടുത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് വിഷയത്തിലെ ലീഗിന്‍റെ റാലി അതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം.

ലീഗ് ജമാഅത്തുമായും പോപ്പുലർ ഫ്രണ്ടുമായും സഹകരിക്കുന്നുവെന്ന വിമർശനമാണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരു മാറ്റമുണ്ട്, തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‍ലിം ലീഗ് സ്വയം ഏറ്റെടുക്കുന്നു. അതാണ് മാറ്റം. പിണറായി കുറ്റപ്പെടുത്തി. ആദരണീയരായ വ്യക്തികളോട് അടക്കം ലീഗിന്‍റെ അസഹിഷ്ണുത പ്രകടമാകുന്നുണ്ട്. മുസ്‍ലിം ലീഗിന്‍റെ മതസ്പർധ വളർത്തുന്ന നിലപാടിനെതിരെ ശബ്ദം ഉയർത്തുന്നവരെ ലീഗ് കുറ്റപ്പെടുത്തുന്നു. നമ്മെ പിറകോട്ട് കൊണ്ടുപോകാന്‍ വർഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെയാണ് നാം പരിശ്രമിക്കേണ്ടത്. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസിന് രാജ്യത്തെ ബദലാകാന്‍ കഴിയില്ലെന്നും ഹിന്ദുത്വ രാഷ്ട്രീയവുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല അതിന് പ്രാദേശിക സഖ്യങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇടതുപക്ഷ സർക്കാറിനെ തകർക്കാന്‍ വലതുപക്ഷം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. ഇടതുപക്ഷത്തെ തകർക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ചു, പക്ഷേ നടന്നില്ല. തെരഞ്ഞെടുപ്പില്‍ തോറ്റവർ ഇപ്പോള്‍ മറ്റുശ്രമങ്ങളായി മുന്നോട്ടുവരുന്നു. സംസ്ഥാനസർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ വികസന പദ്ധതികളേയും വലതുപക്ഷ ശക്തികള്‍ എതിർക്കുന്നു. വർഗീയത വളർത്താനും ശ്രമിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

സ്വതരാഷ്ട്രീയം ഉയർത്തി വർഗീയ വളർത്താന്‍ ചിലർ ശ്രമിക്കുന്നു. വർഗീയതയിലൂടെയല്ല പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. ജനങ്ങളെ വിവിധ അറകളിലാക്കി നിർത്താനാണ് ശ്രമം. വികസനം നല്ലനിലയില്‍ പൂർത്തിയാക്കാനാകുന്നുണ്ട്. ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനുമെല്ലാം അതിനുദാഹരണമാണ്. നാടിനാവശ്യമുള്ള ഒരു പദ്ധതിയില്‍ നിന്നും സർക്കാർ പിന്മാറില്ല. പദ്ധതിക്ക് പുറത്തുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്. ദേശീയപാത ഭൂമി ഏറ്റെടുക്കലില്‍ അത് കണ്ടതാണ്. കെ-റയില്‍, ദേശീയ ജലപാത അങ്ങനെ നിരവധി പദ്ധതികള്‍ ഭാവിയില്‍ വരും. പിണറായി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് നേരത്തെ തന്നെ അവരുടെ ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്, ആ നയമാണ് രാജ്യത്ത് ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിന് ആശയമില്ലെന്നും അതിനാലാണ് പല കോണ്‍ഗ്രസുകാരും ബി.ജെ.പിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ വേണം. ഇടതുപക്ഷത്തിന്‍റെ നയം അതിന് സഹായിക്കുന്നതാണ്. ഓരോ സംസ്ഥാനത്തെ സാഹചര്യവും ചർച്ച ചെയ്യണം. പിണറായി വിജയന്‍ പറഞ്ഞു.സാമൂഹ്യമായി അവശത അനുഭവിക്കുന്നവരുടെ വിഷമത മാറ്റാന്‍ വേണ്ടിയാണ് രാഷ്ട്രീയ കക്ഷികള്‍ ഇടപെടേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു


TAGS :

Next Story