'എല്ലാ വർഗീയ ശക്തികളോടും ഒരേ നിലപാട്; എസ്‍ഡിപിഐയെക്കുറിച്ച് എന്നോടല്ല, അവരോട് പോയി ചോദിക്കണം': പിണറായി വിജയന്‍
പി.വി അൻവറിന്റെ ആരോപണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും മുഖ്യമന്ത്രി ക്ഷുഭിതനായി

മലപ്പുറം: എസ്‍ഡിപിഐ പിന്തുണയെക്കുറിച്ച് തുടർച്ചയായുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. എസ്‍ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് ,അത് എസ്‍ഡിപിഐക്കാരോട് പോയി ചോദിക്കണമെന്നും പിണറായി വിജയൻ ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരുമോനിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവറിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തോടും മുഖ്യമന്ത്രി ക്ഷുഭിതനായി. നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുതെന്നും അൻവറിന്റെ മെഗാഫോൺ ആയി മാധ്യമപ്രവർത്തകർ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹരിയാനയിൽ നിയമസഭാ സ്ഥാനാർഥിത്വത്തിന് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം ഗുരുതരമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വം പോലും സാമ്പത്തിക ശേഷിനോക്കി നൽകിയാൽ ജനാധിപത്യ സംവിധാനം എവിടെ എത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു. തനിക്കെതിരായ ആരോപണത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.സി വേണുഗോപാൽ മറുപടി നൽകി. താൻ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
.
Adjust Story Font
16

