കന്നി മത്സരത്തിൽ തന്നെ കേരള ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷം; തിരൂരങ്ങാടിയിൽ പി.എം.എ സമീറിന് മിന്നും ജയം
സ്ഥാനാർഥി പ്രഖ്യാപനവേളയിൽ ചില കോണുകളിൽ നിന്ന് അസ്വാരസ്യങ്ങൾ ഉയർന്നെങ്കിലും അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്

- Published:
5 May 2026 1:06 PM IST

കോഴിക്കോട്: തിരൂരങ്ങാടിയിൽ കന്നി മത്സരത്തിനിറങ്ങിയ പി.എം.എ സമീറിന് മിന്നും ജയം. 63,387 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമീർ തിരൂരങ്ങാടിയിൽ ജയിച്ചുകയറിയത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമാണിത്. പി.എം.എ സമീർ 1,11,869 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സിപിഐയുടെ അജിത് കൊളാടി 48,482 വോട്ട് നേടി. ബിജെപിയുടെ റിജു സി രാഘവ് 11,497 വോട്ടാണ് നേടിയത്. സ്ഥാനാർഥി പ്രഖ്യാപനവേളയിൽ ചില കോണുകളിൽ നിന്ന് അസ്വാരസ്യങ്ങൾ ഉയർന്നെങ്കിലും അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മുസ്‌ലിം ലീഗ് നേതൃനിരയിലേക്ക് ഉയർന്നുവന്ന സമീർ ഫാറൂഖ് കോളേജ് പഠനകാലത്ത് എംഎസ്എഫ് നേതാവായിരുന്നു. അവിടെ യൂണിയൻ ചെർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സമീറിന്റെ പിതാവ് പി.എം.എ ഇസ്മാഈൽ, കൊണ്ടോട്ടി മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ, വാഴയൂർ ബാങ്ക് പ്രസിഡന്റ്‌റ്, ദീർഘകാലം വാഴയൂർ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്, കർഷക സംഘം നേതാവ്, എസ്ടിയു ഭാരവാഹി എന്നീ നിലകളിൽ ശ്രദ്ധേയനായ നേതാവാണ്. സമീപ കാലത്ത് കേരളം ഏറ്റെടുത്ത റഹീം മോചനദ്രവ്യ ക്രൗഡ് ഫണ്ടിങ്ങിന് നേതൃത്വം നൽകിയത് സമീറായിരുന്നു. ലീഗിന്റെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതി ഫണ്ട് മാനേജ്‌മെന്റിലെ നേതൃപങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ സുതാര്യത ഉറപ്പുവരുത്താനായി നിർമിച്ച ആപ്ലിക്കേഷന്റെ പിന്നിൽ പ്രവർത്തിച്ചതും സമീറായിരുന്നു.
ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാൻസ് ഡയറക്ടർ എന്ന നിലയിലാണ് ലീഗ് രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്ക് സമീർ തിരിച്ചെത്തുന്നത്. കമ്പനി സെക്രട്ടറിയായി ശ്രദ്ധേയനായ സമീറിനെ ചന്ദ്രികയുടെ കണക്കുകൾ കൈകാര്യം ചെയ്യാൻ ഹൈദരലി തങ്ങളാണ് നിയോഗിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ അടിയിളകിയ ചന്ദ്രികയെ കരകയറ്റുന്നതിൽ സമീർ വഹിച്ച പങ്ക് പാർട്ടി നേതൃത്വത്തിനിടയിൽ അദ്ദേഹത്തെ സർവസ്വീകാര്യനാക്കി. പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ ലീഗിന്റെ ഹാദിയ ഫണ്ട് ശേഖരണം, മുണ്ടക്കൈ ചൂരൽമല ഭവനനിർമാണ പദ്ധതിയുടെ ഫണ്ട് തുടങ്ങിയവ കൈകാര്യം ചെയ്തത് വിജയിപ്പിച്ചതും സമീർ ആയിരുന്നു.
Adjust Story Font
16
