അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്
കേസില്‍ 10 പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു

കൊല്ലം: അലുവ അതുല്‍ കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവില്‍ എത്തിച്ച് തെളിവെടുത്ത് നടത്തി. കേസില്‍ 10 പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
മാര്‍ച്ച് 15-നാണ് കേസിനാസ്പദമായ സംഭവം. ജി. സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം മടങ്ങവേയാണ് വെട്ടേറ്റ് മരിച്ചത്. പട്ടാപ്പകല്‍ കരുനാഗപ്പള്ളി നഗരമധ്യത്തില്‍ വെച്ചായിരുന്നു കൊലപാതകം. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
2025 മാര്‍ച്ച് 27ന് ജിം സന്തോഷിനെ കൊലപെടുത്തിയതും സംഘത്തിലെ മറ്റൊരാളെ ആക്രമിച്ചതുമാണ് അതുലിന്റെ കൊലയ്ക്ക് കാരണം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള കടത്തൂര്‍ സംഘമാണ് കൊലയ്ക്ക് പിന്നില്‍. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും അന്വേഷണ സംഘം കണ്ടെത്തി. ആക്രമണ സമയം വാഹനത്തില്‍ അതുലിനൊപ്പം ഉണ്ടായിരുന്ന മനു കൈക്ക് വെട്ടേറ്റ് ചികിത്സയിലാണ്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കൃത്യത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പടെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Adjust Story Font
16

