പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ; കേസെടുത്ത് പൊലീസ്
വിവാദമായ മെഹർ മന്തി റെസ്റ്ററന്റിന്റെ പേരിലാണ് പോസ്റ്റർ പ്രചരിച്ചത്

ആലപ്പുഴ: ചേർത്തലയിൽ പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ പ്രചരിപ്പിച്ചതിൽ സ്വമേധയ കേസെടുത്ത് പൊലീസ്. ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ്. കഴിഞ്ഞദിവസം വിവാദമായ മെഹർ മന്തി റെസ്റ്ററന്റിന്റെ പേരിലാണ് പോസ്റ്റർ പ്രചരിച്ചത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേർത്തല പൊലീസ് നടപടി.
ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരുന്നത്. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.
അതേസമയം, പോസ്റ്റർ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്‍റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു. ഹോട്ടലിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16

