കലാകാരന്റെ സ്വാതന്ത്ര്യം ആര് തടഞ്ഞാലും അത് ഫാസിസമാണ്: കോണ്‍ഗ്രസ് വേദിയിലെത്തി നടന്‍ പ്രേംകുമാര്‍
സദസിനെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ടായതിനേയും പ്രേംകുമാർ കുറ്റപ്പെടുത്തി

കോട്ടയം: കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയത്ത് കെപിസിസി സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി.
നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്. സദസിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍ ഉണ്ടാകുന്നത് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ട ഒന്നാണെന്നും രാഷ്ട്രീയം സംസാരിക്കാനുള്ള വേദി ആയിരുന്നെങ്കില്‍ താന്‍ ഇവിടെ വരില്ലായിരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു.
'ഏറ്റവും വലുത് സ്വാതന്ത്ര്യമാണ്. അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ'. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
'നെഹ്റുവിന്റെ ആശയം പറയുന്നതാണ് കോണ്‍ഗ്രസ്. ഇത്ര ദീര്‍ഘവീക്ഷണം ഉള്ള ഒരു നേതാവിനെ നമുക്ക് അധികമൊന്നും ചൂണ്ടികാണിക്കാനില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെയാണ് ഇന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ സ്രോതസ്. ജനാധിപത്യം വെല്ലുവിളി നേരിടുന്ന കാലമാണിത്. രാഷ്ട്രീയഭൂരിപക്ഷം മാറി വര്‍ഗീയഭൂരിപക്ഷം വരുന്നതിനെ കുറിച്ച് അംബേദ്ക്കര്‍ പണ്ട് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ എഴുത്തുകാരന്‍റെയും കലാകാരന്‍റേയും സ്വാതന്ത്ര്യം ആര് തടഞ്ഞാലും അത് ഫാസിസമാണ്. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളം ഇങ്ങനെ മാറിയതിൽ കലാകാരന്മാർക്ക് ഇങ്ങനെ മാറിയതിൽ കലാകാരന്മാർക്ക് വലിയ പങ്കാണുള്ളത്'. ഇന്ന് അതിനെ പിന്നോട്ടടിക്കാൻ പലരും ശ്രമിക്കുന്നുവെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന ആരോപണവുമായാണ് പ്രേംകുമാര്‍ കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആശാസമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഇടത്തുനിന്നും പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യത വേണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

