Quantcast

'സഭയിൽ ഇല്ലാതിരുന്നത് വിദേശത്തായതിനാൽ'; വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ലെന്നും അനൗദ്യോഗിക വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2025-04-03 09:22:30.0

Published:

3 April 2025 12:51 PM IST

സഭയിൽ ഇല്ലാതിരുന്നത് വിദേശത്തായതിനാൽ; വിശദീകരണവുമായി പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: കോൺഗ്രസ് വിപ്പുണ്ടായിട്ടും സഭയിലെത്താത്തതില്‍ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി എം.പി. അസുഖബാധിതയായ ബന്ധുവിനെ സന്ദർശിക്കാനായി വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്. പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന രണ്ട് ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.

ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നില്ല. എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. 'വഖഫ് ഭേദ​ഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു'- രാഹുൽ ​ഗാന്ധി എക്സില്‍ കുറിച്ചിരുന്നത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തില്‍ വെട്ടിലായത് കോണ്‍ഗ്രസും മുസ്‍ലിം ലീഗുമാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കൾ സംസാരിച്ചല്ലോയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒഴിഞ്ഞുമാറി. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ ചോദ്യം കേട്ടതായി ഭാവിച്ചില്ല.

അതേസമയം, മുനമ്പത്തെ പ്രശ്നം വഖഫ് ബിൽ പാസായാലും അവസാനിക്കില്ലെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വഖഫ് ബില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പാലമെന്റിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തിന്റെ പേരിൽ ന്യൂനപക്ഷ ഐക്യവും സൗഹൃദവും നഷ്ടപ്പെടാൻ പാടില്ല. വിഷയത്തിൽ സഭകളുമായി ചർച്ചയ്ക്ക് തയാറാണ്. മുനമ്പത്ത് സംസ്ഥാന സർക്കാരാണ് പരിഹാരം ഉണ്ടാക്കേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം, വഖഫ് ബില്ലിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന പ്രിയങ്കയുടെയും ചർച്ചയിൽ പങ്കെടുക്കാതിരുന്ന രാഹുലിനെതിരെയും മയപ്പെട്ട നിലപാടുമായി സിപിഎം.സഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് എടുത്തയാളാണ് രാഹുലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തിന്റെ പേരിൽ മാത്രം രാഹുലിനെ അളക്കാനാവില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രാഹുൽ ചർച്ചയിൽ പങ്കെടുത്താത് വലിയ കാര്യമല്ലെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രതികരണം.


TAGS :

Next Story