ലൈംഗിക പീഡനക്കേസ്: നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ
ഒമ്പത് ഫയലുകള്‍ അടങ്ങുന്ന കവറാണ് സമര്‍പ്പിച്ചത്

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ കൈമാറി രാഹുല്‍ മാങ്കൂട്ടത്തില്‍. അഭിഭാഷകന്‍ വഴിയാണ് മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറിയത്. ഒമ്പത് ഫയലുകള്‍ അടങ്ങുന്ന കവറാണ് സമര്‍പ്പിച്ചത്. കൂട്ടുപ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കില്ല.
തന്റെ വിവാഹമോചനത്തിന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലുമായി സംസാരിക്കുന്നതെന്നും അടുക്കുന്നതെന്നുമാണ് പരാതിക്കാരി മുഖ്യമായും എടുത്തുപറഞ്ഞിരുന്നത്. എന്നാല്‍, പരാതിക്കാരിയുടെ ഇത്തരം വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സമര്‍പ്പിച്ചത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷവും ഇവര്‍ക്ക് ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. അത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളടങ്ങിയ തെളിവുകളാണ് ഇന്ന് രാഹുല്‍ കൈമാറിയിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ സുഹൃത്തായ ജോബിയാണ് ഗുളിക എത്തിച്ചതെന്നും ഇത് കുടിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി വീഡിയോകാള്‍ ചെയ്തിരുന്നതായും പരാതിക്കാരിയുടെ മൊഴിയിലുണ്ടായിരുന്നു.
എന്നാല്‍, ഇത്തരം വാദങ്ങളെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിഭാഷകന്‍ മുഖേന കൈമാറിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തൊട്ടുപിന്നാലെയാണ് നിര്‍ണായകമായ രേഖകള്‍ കൈമാറിയത്.
നേരത്തെ, രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.
ഓഡിയോ മനഃപൂര്‍വം റെക്കോര്‍ഡ് ചെയ്തത് യുവതി കുടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. വിവാഹിതയായ യുവതി അതു മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കിയത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ അനുകൂലികളുടെ പ്രചരണം. എന്നാല്‍ ഇത് തെറ്റാണെന്നാണ് യുവതിയുടെമൊഴി. വിവാഹിതയാണെന്ന് വിവരം രാഹുലിനോട് പങ്കുവെച്ചിരുന്നുവെന്നാണ് യുവതി അന്വേഷണസംഘത്തോടെ പറഞ്ഞത്.
കേസില്‍ അറസ്റ്റിന് തടസ്സമില്ലെന്ന നിയമപദേശം ലഭിച്ചതിന് പിന്നാലെ രാഹുലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. കേരളം വിട്ടാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് നാട്ടില്‍ തന്നെ ഒളിവില്‍ കഴിയാനുള്ള രാഹുലിന്റെ തീരുമാനം. രാഹുലിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഫസലും ഡ്രൈവറും ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

