എല്‍ഡിഎഫ് സ്വര്‍ണം മോഷ്ടിച്ചു, യുഡിഎഫ് വില്‍ക്കാന്‍ സഹായിച്ചു, ഇരുമുന്നണികളും അഴിമതി മുന്നണികൾ: രാജ്‌നാഥ് സിങ്
ഇരുമുന്നണികളും പതിറ്റാണ്ടുകളായി കേരളത്തെ പിന്നോട്ട് വലിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു

തിരുവനന്തപുരം: യുഡിഎഫും എല്‍ഡിഎഫും കേരളത്തെ ഭിന്നിപ്പിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇരുമുന്നണികളും പതിറ്റാണ്ടുകളായി കേരളത്തെ പിന്നോട്ട് വലിച്ചുവെന്നും എല്‍ഡിഎഫും യുഡിഎഫും അഴിമതി മുന്നണിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പറവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല സ്വര്‍ണക്കൊള്ളയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്ന കളവാണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പൊന്മാന്‍ എന്ന സിനിമയുടെ ഇതിവൃത്തം തന്നെ സ്വര്‍ണത്തിനായി ബന്ധങ്ങള്‍ മറക്കുന്നതാണ്. എന്നാല്‍, യഥാര്‍ഥ പൊന്മാന്‍ നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ്. എല്‍ഡിഎഫ് സ്വര്‍ണം മോഷ്ടിച്ചു. യുഡിഎഫ് അത് വില്‍ക്കാന്‍ സഹായിച്ചു. ഇരുമുന്നണികളും ഒന്നാണ്'. രാജ്‌നാഥ് സിങ് വ്യക്തമാക്കി.
'കേരളത്തില്‍ ദൈവവും മനുഷ്യരും സുരക്ഷിതരല്ല. പതിറ്റാണ്ടുകളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ക്രൂര പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ. മുനമ്പം വിഷയം എല്‍ഡിഎഫും യുഡിഎഫും വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനായി മാറ്റിയെടുത്തു. കേരളത്തില്‍ തീവ്രവാദി ഭീഷണിയും അതിശക്തമാണ്. എല്‍ഡിഎഫും യുഡിഎഫും അവരെ പിന്തുണക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും എസ്ഡിപിഐയില്‍ നിന്നും കേരളത്തെ ആര് രക്ഷിക്കും? അതിനുള്ള ഉത്തരമാണ് ബിജെപി.'
'കോണ്‍ഗ്രസ് ജമാഅത്തെ ഇസ് ലാമിയുമായി കൂട്ടുകൂടാന്‍ ശ്രമിച്ചു. എന്നാല്‍, കേരളത്തിലെ ജനത ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്'. കേരളത്തില്‍ ഇത്തവണ ബിജെപി വലിയ ഭൂരിപക്ഷം നേടുമെന്നും വികസനത്തിന്റെയും പുരോഗതിയുടേയും യഥാര്‍ഥ കേരള സ്‌റ്റോറി വരണമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

